March 26, 2021
March 26, 2021
ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ഇനിയും ലഭിക്കാത്ത അധ്യാപകര്‍ക്കായി റാപ്പിഡ് പരിശോധന ആരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി). എച്ച്.എം.സിയുടെ ചില കേന്ദ്രങ്ങളിലെ റാപ്പിഡ് പരിശോധനാ കിറ്റുകള്‍ ഇതിനായി സ്‌കൂളുകളില്‍ ഉപയോഗിക്കുമെന്ന് എച്ച്.എം.സിയിലെ ലബോറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. ഇനാസ് അല്‍ കുവാരി പറഞ്ഞു.
ലബോറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സ്‌കൂളിലെ നഴ്‌സുമാരെ മാനുവല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കാനായി പരിശീലനം നല്‍കും. ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാകര്‍ക്ക് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഓരോ ആഴ്ചയും സ്‌കൂളുകളില്‍ റാപ്പിഡ് ടെസ്റ്റ് നടത്തും. പുതിയ രീതി നടപ്പാക്കുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ഇനാസ് അല്‍ കുവാരി പറഞ്ഞു.
മൂക്കില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചാണ് റാപ്പിഡ് ടെസ്റ്റ് നടത്തുക. പരിശോധനാ ഫലം 10 മുതല്‍ 15 മിനുറ്റുകള്‍ക്കകം ലഭ്യമാകും. വൈറസ് ബാധിച്ച ആദ്യ ആഴ്ചയില്‍ കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന് 97 ശതമാനം കൃത്യത കൈവരിക്കാന്‍ കഴിയും. പനി അല്ലെങ്കില്‍ ചുമ പോലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കാണ് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.സി.ആര്‍ പരിശോധനയെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യപ്രദമായി മൂക്കില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാം എന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ മറ്റൊരു മെച്ചം. ഹമദ് ജനറല്‍ ആശുപത്രി, വനിതാ ആശുപത്രി, അല്‍ ഖോര്‍ ആശുപത്രി, അല്‍ വക്ര ആശുപത്രി, കുട്ടികളുടെആശുപത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗങ്ങളില്‍ നിലവില്‍ റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. രോഗികളെ ശരിയായ ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്യുന്നത് സുഗമമാക്കാനാണ് ആശുപത്രികളിലെ റാപ്പിഡ് പരിശോധനകള്‍ ലക്ഷ്യമിടുന്നതെന്നും ഇനാസ് അല്‍ കുവാരി പറഞ്ഞു.
റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് പിന്നീട് പി.സി.ആര്‍ പരിശോധന നടത്തും. കൊവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ എച്ച്.എം.സിയിലെ ലബോറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ തരം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.