January 05, 2021
January 05, 2021
റിയാദ്: ജി.സി.സിയുടെ 41-ാം ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പു വച്ച അല്‍ ഉല കരാര്‍ ഐക്യത്തിന്റെയും സുസ്ഥിരതയുടെയും കരാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഉച്ചകോടിക്ക് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ അറബ് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഏകീകരിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്തുന്നത് അവരുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും സഹായിക്കും.' -സൗദി കിരീടാവകാശി പറഞ്ഞു.
ജി.സി.സി ഉച്ചകോടി നടക്കുന്ന സൗദി അറേബ്യയിലെ ചരിത്ര നഗരമായ അല്‍ ഉലയുടെ പേരിലുള്ള കരാറില്‍ എല്ലാ ജി.സി.സി രാജ്യങ്ങളും ഒപ്പുവച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ജി.സി.സി അംഗരാജ്യങ്ങള്‍ ഇറാനെതിരെ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇറാന്‍ ഭരണകൂടത്തിന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, ഇറാനും അവരെ അനുകൂലിക്കുന്നവരും നടത്തുന്ന നശീകരണ ദൗത്യങ്ങളും ഭീകര പ്രവര്‍ത്തനങ്ങളുമെല്ലാം അറബ് മേഖലയെ അസ്ഥിരപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. അതാണ് അറബ് മേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി.'
'അറബ് മേഖലയ്ക്കും ലോകത്തിനാകെയും ഭീഷണിയായ ഇറാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ജി.സി.സി നേതാക്കള്‍ ഒന്നിച്ച് ആവശ്യപ്പെടണം.' -മുഹമ്മദ് ബിന്‍ സല്‍ മാന്‍ പറഞ്ഞു.
ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശൈഖ് സാബാഹ് അല്‍ അഹമ്മദ് അല്‍ സാബാഹ്, സുല്‍ത്താന്‍ ഖ്വബൂസ് എന്നീ നേതാക്കളുടെ അഭാവം ജി.സി.സി ഉച്ചകോടിയില്‍ തെളിഞ്ഞു കാണാം എന്നും സൗദി കിരീടാവകാശി പറഞ്ഞു.
'പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശൈഖ് സാബാഹ് അല്‍ അഹമ്മദ് അല്‍ സാബാഹിന്റെ പരിശ്രമങ്ങളെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അദ്ദേഹത്തിന്റെ പിന്‍ഗാമി ശൈഖ് നവാഫ് അല്‍ അഹമ്മദ് അദ്ദേഹത്തിന്റെ പാത പിന്‍തുടരുന്നു.' -അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചതിന് അമേരിക്കയ്ക്കും സൗദി കിരീടാവകാശി നന്ദി പറഞ്ഞു.
സൗദി കിരീടാവകാശി സംസാരിക്കുന്നു-വീഡിയോ:
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.