November 19, 2019
November 19, 2019
ദോഹ: ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് വ്യോമസേനാ മേധാവി പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിൽ ഇറാനുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സൈനികശേഷി ഒരുമിപ്പിക്കാൻ ഉപരോധരാജ്യങ്ങളും ഖത്തറും തയ്യാറാകണമെന്ന് യു.എസ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ്‌സ് ജനറൽ ഡേവിഡ് എൽ. ഗോൾഡ്ഫീൻ ആവശ്യപ്പെട്ടു.
ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും തീരുമാനിച്ചതിനു പിറകെയാണ് ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുന്നതായി യു.എസ് സേനാമേധാവിയുടെ വെളിപ്പെടുത്തൽ വരുന്നത്. യു.എ.ഇയിൽ വ്യോമസേന കമാൻഡർമാരുടെ സമ്മേളനത്തിനെത്തിയ ഗോൾഡ്ഫീൻ റോയിട്ടേഴ്‌സിനു നൽകിയ അഭിമുഖത്തിലാണ് ഗൾഫ് ഉപരോധത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പ്രകടിപ്പിച്ചത്.
ഉപരോധത്തിന്റെ ഭാഗമായ കക്ഷികൾ രാഷ്ട്രീയ പരിഹാരത്തിലെത്തിയാൽ ഗൾഫ് പ്രതിസന്ധി ഉടൻ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു തങ്ങളുടെ സുരക്ഷയ്ക്ക് നേരെ ഇറാൻ ഉയർത്തുന്ന ഭീഷണികൾ നേരിടാൻ എല്ലാവരും തയാറാകണം. ഇറാനിൽ നിന്ന് ഡ്രോണുകളോ മിസൈലോ വരുമ്പോൾ പഴയ പരാതികൾ പറഞ്ഞു തർക്കിക്കുകയാണ് വേണ്ടത്. സ്വന്തമായ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും എല്ലാവരുടെയും അടുത്തുണ്ടാകില്ല. അതേസമയം, ഒന്നിച്ചുനിന്നാൽ കൂട്ടായ സുരക്ഷയ്ക്ക് അവശ്യമായതെല്ലാം നമ്മുടെയടുത്തുണ്ട്- ജനറൽ ഡേവിഡ് എൽ. ഗോൾഡ്ഫീൻ കൂട്ടിച്ചേർത്തു.
ഖത്തർ - ഗൾഫ് വാർത്തകൾ ഏറ്റവുമാദ്യം കൃത്യതയോടെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക