August 26, 2019
August 26, 2019
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പുറപ്പെടാന്‍ നാലു മണിക്കൂറോളം വൈകി. തിങ്കളാഴ്ച രാവിലെ 9.15ന് ദുബായിലേക്കു പോകേണ്ടിയിരുന്ന എഐ 933 വിമാനമാണു വൈകിയത്.
രാവിലെ എട്ടിനു ഡല്‍ഹിയില്‍ നിന്നു നെടുമ്പാശേരിയിലെത്തേണ്ട വിമാനം 9.10നാണ് എത്തിയത്. ഉച്ചയ്ക്കു 1.15 നാണു പിന്നീട് ഈ വിമാനം നെടുമ്പാശേരിയിൽ നിന്ന് പുറപ്പെട്ടത്. വിമാനം വൈകിയതിനെത്തുടര്‍ന്നു യാത്രക്കാര്‍ ബഹളം വച്ചു. എപ്പോള്‍ പുറപ്പെടുമെന്നു കൃത്യമായ വിവരം നല്‍കാതെ അനിശ്ചിതമായി വൈകിയതാണു യാത്രക്കാരെ പ്രകോപിതരാക്കിയത്. ദുബായിലേക്കു പോകാനായി അതിരാവിലെ എത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.
എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കിയ വകയില്‍ വിവിധ ഓയില്‍ കമ്പനികള്‍ക്ക് 5,000 കോടിയിലധികം രൂപയുടെ കുടിശികയുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിശിക ലഭിക്കാതെ വന്നതിനെത്തുടര്‍ന്നു നെടുമ്പാശേരിയടക്കം ആറു വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഐഒസി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്ധനം ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉന്നത ഇടപെടലിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് ഐഒസി തല്‍കാലം ഇന്ധനം നല്‍കുകയായിരുന്നെന്നാണു വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായില്ല.