December 04, 2021
December 04, 2021
റിയാദ് : അടിപിടിക്കിടെ ഈജിപ്ത്യൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ആശ്വാസവാർത്ത. ഇന്ത്യൻ എംബസി ഇടപെട്ടതോടെ വധശിക്ഷ റദ്ദാക്കി, പകരം ദയാപണം നൽകാൻ കോടതി വിധിക്കുകയായിരുന്നു. പത്ത് ലക്ഷം റിയാലാണ് പഞ്ചാബ് മുഖ്തസർ സ്വദേശിയായ ബൽവീന്ദർ സിംഗിനെ ജയിൽ മോചിതനാക്കാൻ അടക്കേണ്ടത്.
കീഴ്കോടതിയും മേൽകോടതിയും ശിക്ഷ ശരിവെച്ച കേസിൽ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളാണ് നിർണായകമായത്. ആറ് മാസത്തെ കാലാവധിയാണ് ബൽവീന്ദറിന്റെ കുടുംബത്തിന് കോടതി നൽകിയിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ, കൊല്ലപ്പെട്ട ഈദ് ഇബ്രാഹിന്റെ കുടുംബത്തിന് തുക നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പാക്കുമെന്നും കോടതി അറിയിച്ചു. രണ്ട് ലക്ഷം റിയാൽ നൽകാമെന്ന് ബൽവീന്ദറിന്റെ സ്പോൺസർ ഏറ്റതിനാൽ കുടുംബം ബാക്കി തുക കണ്ടെത്തിയാൽ മതിയാവും. 2013 ലാണ് തന്നെയും സുഹൃത്തിനെയും കത്തിവീശി ഭീഷണിപ്പെടുത്തിയ ഈദിനെ ബൽവീന്ദർ പ്രാണരക്ഷാർത്ഥം ആക്രമിച്ചത്. കൈവശം കിട്ടിയ വടി എടുത്ത് ഈദിനെ ബൽവീന്ദർ അടിക്കുകയും, മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.