January 11, 2021
January 11, 2021
ദോഹ: മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഉപരോധത്തിനു ശേഷം അതിര്‍ത്തികള്‍ തുറന്നതോടെ ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ജനങ്ങള്‍ ഒഴുകുന്നു. നിരവധി ഖത്തരി പൗരന്മാരും താമസക്കാരുമാണ് ഞായറാഴ്ച സൗദിയിലേക്ക് അതിര്‍ത്തി കടന്ന് പോയത്. സൗദി അറേബ്യയെ തങ്ങളുടെ 'രണ്ടാമത്തെ രാജ്യം' എന്ന് ഇവരില്‍ പലരും വിശേഷിപ്പിച്ചു.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ കിഴക്കുള്ള സൗദി-ഖത്തര്‍ കര അതിര്‍ത്തിയായ അബു സാംറയിലൂടെയാണ് ഖത്തറില്‍ നിന്നുള്ള വാഹനങ്ങള്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത്.
'ഖത്തറില്‍ നിന്ന് സൗദിയിലേക്ക് പോകുന്നത് നമ്മുടെ രണ്ടാം രാജ്യത്തേക്ക് പോകുന്നത് പോലെയാണ്. പാരമ്പര്യത്തിന്റെ കാര്യത്തില്‍ അവരും ഞങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.' -സൗദിയിലേക്ക് പോയ ഖത്തരിയായ മുഹമ്മദ് അല്‍ മാരി പറഞ്ഞു.
അബു സാംറ അതിര്‍ത്തി വീണ്ടും തുറന്ന ശേഷം ഇതുവരെ 167 ഖത്തരി കാറുകളാണ് സൗദിയിലേക്ക് പോയത്. 35 ഖത്തരി വാഹനങ്ങള്‍ ഖത്തറിലേക്ക് തിരികെ പോയെന്നും സാല്‍വയിലെ കസ്റ്റംസ് ജനറല്‍ മാനേജര്‍ അലി ലബ്ലാബി പറഞ്ഞു.
'ഈ സന്തോഷം.... ആര്‍ക്കും ഇത് വിവരിക്കാന്‍ കഴിയില്ല. അതിര്‍ത്തി വീണ്ടും തുറന്നപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞവര്‍ പോലും ഉണ്ട്.' -അദ്ദേഹം പറഞ്ഞു.
അതിർത്തി വീണ്ടും തുറന്ന ശേഷം
സൗദിയിലെത്തിയ ആദ്യ ഖത്തരി വാഹനം.
സൗദിയില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്കുള്ള കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം. കൂടാതെ അതിര്‍ത്തിയില്‍ വച്ച് മറ്റൊരു കൊവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും സര്‍ക്കാര്‍ അംഗീകൃത ഹോട്ടലില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം.
ഖത്തര്‍ എയര്‍വെയ്‌സും സൗദിയ എയര്‍ലൈന്‍സും തിങ്കളാഴ്ച മുതല്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഖത്തറില്‍ നിന്ന് സാല്‍വ അതിര്‍ത്തി കടന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ സൗദിയിലെ അല്‍ അഹ്‌സ എന്ന മരുഭൂമി പ്രദേശത്ത് എത്താം. ഇവിടത്തെ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി നനിരവധി ഖത്തരികളാണ് മുമ്പ് എത്തിയിരുന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയിരുന്നത് ഇവിടെ എത്തിയിരുന്ന ഖത്തരികളായിരുന്നു.
ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറില്‍ നിന്നുള്ളവര്‍ ദശലക്ഷക്കണക്കിന് റിയാലാണ് സൗദിയിലൈ ഹോട്ടലുകളിലക്കും ഈന്തപ്പഴ തോട്ടങ്ങളിലേക്കും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കുമെല്ലാം ഒഴുക്കിയത്. എന്നാല്‍ ഉപരോധത്തിനു ശേഷം ഈ പണമൊഴുക്ക് വറ്റി വരണ്ടു. ഇരുരാജ്യങ്ങളിലുമായി പരന്നു കിടന്നിരുന്ന കുടുംബങ്ങളെ ഉപരോധം വിഭജിച്ചു. ജനുവരി അഞ്ചിന് നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിച്ചതോടെ ഇതിനെല്ലാം പരിഹാരമാവുകയാണ്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.