January 06, 2021
January 06, 2021
കെയ്‌റോ : ഇന്നലെ ചേർന്ന റിയാദ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നിർണായക കരാറിൽ ഒപ്പുവെച്ചെങ്കിലും ചില അംഗങ്ങൾക്കുള്ള അതൃപ്തിയും ഭിന്നിപ്പും തുടരുന്നതായുള്ള കൂടുതൽ സൂചനകൾ പുറത്തുവരുന്നു. ചില സമ്മർദങ്ങൾക്ക് വഴങ്ങിയാണ് യു.എ.ഇ കരാറിൽ ഒപ്പിട്ടതെന്ന ചില ഒറ്റപ്പെട്ട വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെ കരാറിനെതിരെ പരോക്ഷ വിമർശനവുമായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ രംഗത്തെത്തി.കരാറിലെ നിബന്ധനകൾ ഖത്തർ നടപ്പിലാക്കുന്നതിന് അനുസരിച്ചായിരിക്കും അനുരഞ്ജനം പൂർണ തോതിൽ സാധ്യമാവുകയെന്ന ഈജിപ്ഷ്യൻ പത്രമായ അൽ-ഷൊറൂക്ക് റിപ്പോർട്ട് ചെയ്തു.
ഉപരോധം അവസാനിപ്പിക്കുന്നതിന് നേരത്തെ മുന്നോട്ടുവെച്ച 13 നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കുവൈത്തിന്റെ മധ്യസ്ഥതയിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിനാല് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികകളെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കുമെന്നും അൽ-ഷൊറൂക്ക് അഭിപ്രായപ്പെട്ടു.സമ്പൂർണ്ണ അനുരഞ്ജനത്തിലെത്താൻ ചർച്ച ചെയ്യേണ്ട നിബന്ധനകളിൽ ഏറ്റവും പ്രധാനം മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈജിപ്ഷ്യൻ പത്രം റിപ്പോർട്ട് ചെയ്തു.
അൽജസീറ അടച്ചുപൂട്ടുക,ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങി ഉപരോധ രാജ്യങ്ങൾ നേരത്തെ മുന്നോട്ടു വെച്ച നിബന്ധനകളൊന്നും അംഗീകരിക്കാതെ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞത് ഖത്തറിന്റെ നിശ്ചയ ദാർഢ്യത്തിന്റെയും ഉറച്ച നിലപാടിനെയും വിജയമായാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം,നയതന്ത്ര തർക്കങ്ങൾ നീണ്ടുപോയാലും കര,വ്യോമ,സമുദ്ര അതിർത്തികൾ തുറക്കുന്നതോടെ ഗൾഫ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്.മേഖലയുടെ സാമ്പത്തിക മേഖലയുടെ മുരടിപ്പ് മാറാനും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്നതിനും ഇത് കാരണമാവും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക