May 29, 2020
May 29, 2020
ദോഹ : വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലെ ആദ്യവിമാനം ഇന്ന് ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു.185 യാത്രക്കാരാണ് വിമാനത്തിലുള്ളത്.നേരത്തെ അറിയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകി 2.15 നാണ് വിമാനം യാത്ര തിരിച്ചത്.മേയ് 30, ജൂണ്‍ 2 തീയതികളില്‍ കൊച്ചിയിലേക്കും ജൂണ്‍ 3 ന് തിരുവനന്തപുരത്തേക്കും 4 ന് കണ്ണൂരിലേക്കുമാണ് അടുത്ത സര്‍വീസുകളുള്ളത്.
അതേസമയം,എംബസിയിൽ രജിസ്റ്റർ ചെയ്തത് പ്രകാരം അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പോയി പണമടച്ച് ടിക്കറ്റിനായി കാത്തിരുന്ന പലർക്കും ഇന്നലെ രാത്രി വളരെ വൈകിയിട്ടും ടിക്കറ്റുകൾ ലഭിച്ചില്ല.പിന്നീട് ന്യൂസ്‌റൂമിന്റെ ഇടപെടലിനെ തുടർന്ന് ഐസിസി അധികൃതർ ഇടപെട്ടാണ് ഇന്ത്യൻ എയർലൈൻസിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാക്കിയത്.എന്നാൽ ടിക്കറ്റ് ലഭിച്ച പലർക്കും താങ്കൾ വെയിറ്റിങ് ലിസ്റ്റിലാണെന്നും നാളത്തെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നുമുള്ള എസ്.എം.എസുകൾ ലഭിച്ചത് യാത്രയ്ക്കായി കാത്തിരുന്ന നിരവധി പേർക്ക് ആശയക്കുഴപ്പമുണ്ടാക്കി. അതേസമയം,രണ്ടും കൽപിച്ച് ഇന്നുച്ചയോടെ വിമാനത്താവളത്തിലേക്ക് പോയ ഇവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാതെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതും സംശയങ്ങൾക്ക് ഇടയാക്കുന്നു.പണം വാങ്ങി ടിക്കറ്റ് നൽകിയ ശേഷം തങ്ങളുടെ യാത്ര മുടക്കാൻ എയർ ഇന്ത്യ അധികൃതർ തന്നെ ശ്രമിക്കുന്നത് ഉയർന്ന നിരക്ക് വാങ്ങി ടിക്കറ്റുകൾ മറിച്ചു വിൽക്കാനുള്ള ശ്രമമാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
എയർ ഇന്ത്യയുടെ ഇത്തരം വീഴ്ചകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ടിക്കറ്റ് വിതരണത്തിന് ഐസിസിയിൽ സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഐസിസിയുടെ വിശദീകരണം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക