July 25, 2020
July 25, 2020
ദോഹ: ഖത്തറിലെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് പരിശോധന എളുപ്പവും കൂടുതൽ സുരക്ഷിതവുമാക്കുന്നതിന് അതിനൂതന സ്ക്രീനിങ് സംവിധാനം സജ്ജീകരിച്ചു. സങ്കീര്‍ണമായ വസ്തുക്കളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ സ്‌ക്രീനിങ്ങിലൂടെ എളുപ്പത്തില്‍ കണ്ടെത്താവുന്ന സി2 ടെക്‌നോളജിയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതോടെ ലാപ്‌ടോപ്പ്, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ കാമറകള്‍ തുടങ്ങിയവ ഹാന്‍ഡ് ലഗേജില്‍ തന്നെ സൂക്ഷിച്ച് യാത്രക്കാര്‍ക്ക് സുരക്ഷാ ചെക്ക് പോയിന്റ് കടക്കാനാവും.ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ബാഗില്‍ നിന്ന് ഭീഷണി ഉയര്‍ത്തുന്ന സ്‌ഫോടക വസ്തുക്കള്‍ ഉൾപെടെ കണ്ടെത്താന്‍ കഴിയുന്ന സുരക്ഷാ സംവിധാനമാണ് ഇസിഎസി സി2.
തുടക്കത്തില്‍ എല്ലാ ട്രാന്‍സ്ഫര്‍ സ്‌ക്രീനിങ് ചെക്ക് പോയിന്റുകളിലും ഇവ സ്ഥാപിക്കും. നേരത്തേ ബാഗിലുള്ള ഇത്തരം ഉപകരണങ്ങള്‍ പുറത്തെടുത്ത് വേര്‍തിരിച്ചു വെക്കേണ്ടിയിരുന്നു. ഇനി ബാഗൊടെ തന്നെ സ്ക്രീനിങ് ചെയ്യാൻ കഴിയും.ബാഗ് ഒരു തവണ എക്‌സ്‌റേ സ്‌ക്രീനിങില്‍ ഇട്ടാല്‍ മറ്റു തടസ്സങ്ങളോ പുറത്തെടുത്തുള്ള പരിശോധനകളോ ഇല്ലാതെ തന്നെ തിരിച്ചെടുക്കാനാവും.
ശാരീരിക പരിശോധന ഒഴിവാക്കുന്ന തരത്തിൽ ശരീരത്തിൽ തൊടാതെയുള്ള ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും ഹമദ് വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെക്ക്‌പോയിന്റുകളില്‍ ആന്റി ബാക്ടീരിയല്‍ ട്രേകളും ട്രേകള്‍ അണുവിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് സംവിധാനവും സജ്ജീകരിക്കാനും പദ്ധതിയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക