April 03, 2020
April 03, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിർമാണ തൊഴിലാളികൾ ആറു മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്ന് ഭരണവികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിർദേശം. നിർമ്മാണ തൊഴിലാളികളുടെ ജോലി സമയം 6 മണിക്കൂർ ആക്കി ചുരുക്കുന്നത് ഉൾപ്പെടെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുള്ള പുതിയ സമയ ക്രമം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
ജോലിസ്ഥലത്തെ മീറ്റിംഗുകൾ കുറയ്ക്കുക, സുരക്ഷാ നടപടികൾ കൈക്കൊള്ളുക, പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ തൊഴിലാളികളിൽ അവബോധം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളുണ്ട്. തൊഴിലാളികളുടെ ശരീര താപനില പതിവായി പരിശോധിക്കാനും ശ്വാസകോശ സംബന്ധിയായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അത് റിപ്പോർട് ചെയ്യാനും മന്ത്രാലയം നിഷ്കർഷിക്കുന്നു.
പതിവായി കൈ കഴുകുക, ചുമയോ തുമ്മലോ ഉള്ള സമയത്ത് മുഖം കൈകൊണ്ട് മൂടുക, മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, ജോലിസ്ഥലങ്ങൾ, താമസസ്ഥലം, ബസുകൾ, കുളിമുറി, അടുക്കളകൾ, കാന്റീനുകൾ തുടങ്ങി തൊഴിലാളികൾ ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളും വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും മന്ത്രാലയം നിർദേശിച്ചു.. തൊഴിലാളികൾ സാധാരണയായി ഉപയോഗിക്കുന്ന ഡോർ ഹാൻഡിലുകൾ, കീബോർഡുകൾ, റിമോട്ടുകൾ, ഡെസ്കുകൾ എന്നിവ ഓരോ ഉപയോഗത്തിനും മുമ്പായി വൃത്തിയാക്കാൻ ഡിസ്പോസിബിൾ വൈപ്പുകൾ നൽകും.
കോമൺ ഡൈനിങ്ങ് ഏരിയ, പൊതുവായി വസ്ത്രം മാറ്റുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തണം. സാമൂഹിക അകലത്തിനും പ്രതിരോധ നടപടികൾക്കും പ്രാധ്യാന്യം നൽകണം. ഒരു മുറിയിൽ തൊഴിലാളികളുടെ എണ്ണം നാലിൽ കൂടരുത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.