November 30, 2020
November 30, 2020
ദോഹ: രാജ്യത്ത് ഫുട്‌ബോളിനെ താഴേത്തട്ടില്‍ നിന്ന് തന്നെ ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ വലിയ മുന്നേറ്റമാണ് ഖത്തര്‍ കമ്യൂണിറ്റി ഫുട്‌ബോള്‍ ലീഗ് (ക്യു.സി.എഫ്.എല്‍) നടത്തുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി 2016 ലാണ് ഖത്തര്‍ കമ്യൂണിറ്റി ഫുട്‌ബോള്‍ ലീഗ് സ്ഥാപിച്ചത്. നിലവില്‍ 40 ടീമുകളും 1300 കളിക്കാരും ലീഗിന്റെ ഭാഗമാണ്.
യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ ലീഗ് മത്സരങ്ങള്‍ കാണാന്‍ അവസരം ഉണ്ട്. വ്യത്യസ്ത കഴിവുകളുള്ള കളിക്കാരെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് ആഴ്ച തോറും മികച്ച ഫുട്‌ബോള്‍ മത്സരങ്ങള്‍ ലീഗ് നടത്തുന്നത്. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പരിശീലന മൈതാനങ്ങളിലാണ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. 60 മിനുറ്റ് ദൈര്‍ഘ്യമുള്ള മത്സരങ്ങളാണ് ലീഗില്‍ ഉള്ളത്.
'ഈ മനോഹരമായ മൈതാനങ്ങളില്‍ കളിക്കാന്‍ കഴിയുന്നത് മികച്ച അവസരമാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ദൈനംദിന ജീവിതത്തിലെ ഇടവേളകളില്‍ മനോഹരമായ ഗെയിം ലീഗ് അവസരം ഒരുക്കുന്നു.' -ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ ചാമ്പ്യനായ അല്‍ ദുഹൈല്‍ ടീമിനു വേണ്ടി കളിക്കുന്ന മുഹമ്മദ് മുന്താരി പറഞ്ഞു. ഖത്തര്‍ കമ്യൂണിറ്റി ഫുട്‌ബോള്‍ ലീഗില്‍ ഖത്തര്‍ ബ്ലാക്ക് സ്റ്റാര്‍സ് ടീമിനു വേണ്ടിയാണ് മുന്താരി ബൂട്ടണിയുന്നത്..
'ഉന്നത നിലവാരമുള്ള പ്രതിഭകളാണ് ലീഗിനെ ശ്രദ്ധേയമാക്കുന്നത്. ചിലരെ സംബന്ധിച്ച് കമ്യൂണിറ്റി ലീഗ് എന്നാല്‍ ഫുട്‌ബോളിന്റെ ഒരു തലം മാത്രമാണ്. എന്നാല്‍ നിങ്ങള്‍ മൈതാനത്ത് വന്ന് മത്സരങ്ങള്‍ കണ്ടു നോക്കൂ, അപ്പോള്‍ മനസിലാകും നമ്മുടെ കളിക്കാരുടെ പ്രതിഭയും നിലവാരവും. അതു കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടും എന്ന് എനിക്ക് ഉറപ്പാണ്.' -ഖത്തറിന്റെ അന്താരാഷ്ട്ര ടീമില്‍ കൂടി അംഗമായ മുന്താരി പറയുന്നു.
അല്‍ റയ്യാനിലുള്ള ഖത്തര്‍ ലോകകപ്പ് വേദിയായ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പരിശീലന മൈതാനത്താണ് ലീഗിന്റെ പ്രതിവാര മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 18 ന് അല്‍ സാദും അല്‍ അറബിയും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ മത്സരമാണ് ഈ മൈതാനത്തിന്റെ ഉദ്ഘാടന മത്സരം.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം നിലനിന്നിരുന്ന സ്ഥലത്താണ് ഈ സ്റ്റേഡിയം നിര്‍മ്മിച്ചത്. ഒരേസമയം 40,000 പേര്‍ക്ക് ഇവിടെ കളി കാണാന്‍ കഴിയും. 2022 ലോകകപ്പിലെ ഏഴു മത്സരങ്ങള്‍ ഇവിടെയാണ് നടക്കുക.
വരാനിരിക്കുന്ന ലീഗ് മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ ഖത്തര്‍ കമ്യൂണിറ്റി ഫുട്‌ബോള്‍ ലീഗിന്റെ വെബ്‌സൈറ്റില്‍ കാണാം.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.