August 18, 2020
August 18, 2020
ദോഹ: ഖത്തറിൽ കൊറോണാ വൈറസിന്റെ സാന്നിധ്യം ചില പ്രത്യേക ഭാഗങ്ങളിൽ മാത്രമാണ് ഉള്ളതെന്നും എല്ലായിടങ്ങളിലും വ്യാപിച്ചിട്ടില്ലെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയിലുള്ള അവബോധവും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസുകള്‍ക്ക് വായുവില്‍ തങ്ങിനില്‍ക്കാനുള്ള ശേഷിയെ കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിച്ചിരുന്നു.എന്നാൽ വളരെ ചെറിയ തോതില്‍ മാത്രമാണ് വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനാവട്ടെ,രോഗം പടര്‍ത്താനുള്ള സാധ്യത വളരെ കുറവാണെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചില പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രതലങ്ങള്‍ അണുവിമുക്തമാക്കി എന്ന് അവകാശപ്പെട്ട കമ്പനികളില്‍ ചിലതില്‍ പരിശോധന നടത്തിയപ്പോള്‍ പോലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാനത്താവളം, ആളുകള്‍ കുടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍.
അഴുക്കുചാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. അഴുക്കുചാലുകളിലെ വൈറസ് സാന്നിധ്യം പ്രധാനപ്പെട്ട ഒരു സൂചകമാണെന്ന് ആല്‍ഥാനി പറഞ്ഞു. ഒരു പ്രദേശത്തെ മലിന ജലത്തില്‍ വലിയ തോതില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അവിടെ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാൾക്ക് ജോലി സ്ഥലത്തു നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ ഒരാൾക്ക് രോഗബാധയുണ്ടായാൽ കുടുംബത്തിലെ അറുപത് ശതമാനം പേർക്കും രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതാണ് ഏറ്റവും അപകടകരമായി കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് നിരവധി ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിരവധി അന്ത്രാഷ്ട്ര ഏജന്‍സികള്‍ യോജിച്ച് പരിശ്രമിക്കുന്നതിനാല്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ കുറഞ്ഞ അളവിലാണ് വാക്‌സിന്‍ ഖത്തറിലെത്തുന്നതെങ്കില്‍ രോഗം ഏറ്റവും കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് അവ നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.