December 04, 2020
December 04, 2020
മനാമ: നിയമവിരുദ്ധമായി വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കയ്യേറി നിര്‍മ്മിച്ച സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് ബഹ്‌റൈന്‍. ഇസ്രയേലുമായി ബഹ്‌റൈന്‍ സാധാരണനിലയിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിനു രണ്ട് മാസത്തിനു ശേഷമാണ് പുതിയ തീരുമാനം.
'ഇസ്രയേലി ഉല്‍പ്പന്നങ്ങളെ ഇസ്രയേലി ഉല്‍പ്പന്നങ്ങളായി മാത്രമാണ് ഞങ്ങള്‍ കാണുക. അതുകൊണ്ട് തന്നെ അവ എവിടെ ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ എവിടെ പാക്ക് ചെയ്യുന്നു എന്നതോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല.' -ബഹ്‌റൈന്‍ വ്യവസായ, വ്യാപാര, ടൂറിസം മന്ത്രി സയെദ് ബിന്‍ റാഷിദ് അല്‍ സയനി തന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുമ്പോള്‍ അവയുടെ ലേബലില്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് എന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മാര്‍ഗനിര്‍ദ്ദേശം.
നിയമവിരുദ്ധ ഇസ്രയേല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലെത്തുമ്പോഴുള്ള കസ്റ്റംസ് തരംതിരിവ് അവസാനിപ്പിക്കാന്‍ കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു.
ബഹ്‌റൈന്‍ മന്ത്രിയുടെ പരാമര്‍ശങ്ങളെ അപലപിച്ച് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്ന് പി.എല്‍.ഒയുടെ വാസെല്‍ അബു യൂസഫ് കുറ്റപ്പെടുത്തി. ഇസ്രയേലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്ന് അറബ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.