September 05, 2021
September 05, 2021
ദമാം : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അറബിസഖ്യസേന തകർത്ത ഹൂത്തി മിസൈൽ,ഡ്രോണുകളും അവശിഷ്ടങ്ങൾ വീണ് രണ്ടു പേർക്ക് പരിക്കേറ്റതായി അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.ദമ്മാമിൽ ഒരു ആണ്കുട്ടിക്കും പെൺകുട്ടിക്കുമാണ് പരിക്കേറ്റത്.സമാധാന പട്ടികയിലേക്ക് മടങ്ങിവരാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആഹ്വാനം നിരസിച്ചുകൊണ്ട് യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിനു നേരെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ദമ്മാമിനെ ലക്ഷ്യമാക്കി ഹൂതികള്‍ മിസൈലുകളും, ഡ്രോണുകളും അയച്ചത്. എല്ലാ മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന നശിപ്പിച്ചു. ആകാശത്ത് വെച്ച് തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ദമ്മാം നഗരത്തില്‍ ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരിക്കേറ്റതായും 14 വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായും സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍ മാലിക്കി സൗദി വാര്‍ത്താ ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്..
ഹൂതി വിമതരുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തേയും ദമ്മാമിനെ കേന്ദ്രീകരിച്ച് ആക്രമണം നടന്നിരുന്നു. സൗദിയുടെ എണ്ണസ്രോതസ്സായ അരാംകോ പ്ലാന്‍റുകള്‍ സ്ഥിതിചെയ്യുന്നു എന്നതാണ് കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമിടാന്‍ ഹൂതികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ആക്രമണങ്ങള്‍ അരാംകോ വൃത്തങ്ങള്‍ക്ക് പുറത്താണെന്നും യാതൊരു തരത്തിലും കമ്ബനി പ്രവര്‍ത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും അരാംകോ വൃത്തങ്ങള്‍ അറിയിച്ചു.
യമന്‍റെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണക്കുന്നു എന്നതാണ് വിമതരെ സൗദിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. യമനില്‍ സുസ്ഥിരവും സമാധാനവുമുള്ള ഭരണകൂടം നിലനില്‍ക്കാന്‍ വേണ്ടിയാണ് സൗദി നിലകൊള്ളുന്നത്. നജ്റാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖല ലക്ഷ്യമാക്കിയും ജീസാനിലേക്കും ശനിയാഴ്ച ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായി. ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് ഒരുപോലെ ആക്രമണം ഉണ്ടാകുന്നത്.
സൗദി വ്യോമ പ്രതിരോധ സേന മൂന്ന് ആക്രമണങ്ങളേയും നിഷ്പ്രഭമാക്കിയതായും അല്‍മാലികി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ഹുതികള്‍ സൗദിയിലേക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതിവിദഗ്ദമായി സൗദി നാവികസേന ഇതിനെയെല്ലാം പ്രതിരോധിച്ച് തകര്‍ത്തിരുന്നു.
സാധാരണ ജനങ്ങളെയും അവരുടെ താമസ സ്ഥലങ്ങളേയും ലക്ഷ്യമിടുന്ന ഹൂതി ശ്രമങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സാമാന്യ മൂല്യങ്ങള്‍ക്കും മാനുഷിക തത്വങ്ങള്‍ക്കും എതിരാണ് ഇത്തരം അക്രമണങ്ങളെന്നും അല്‍ മാലിക്കി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും സാധാരണ ജനസമൂഹത്തെ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ജനങ്ങള്‍ക്കിടയിലേക്ക് ഹൂതികള്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) ശക്തമായി അപലപിക്കുകയും ആക്രമണങ്ങളെ പ്രതിരോധിച്ച സൗദി വ്യോമ പ്രതിരോധ സേനയെ അഭിനന്ദിക്കുകയും ചെയ്തു.
തങ്ങളുടെ ജനങ്ങളേയും ഭൂമിയേയും സംരക്ഷിച്ചു നിര്‍ത്തുന്നതിന് സൗദി കൈകൊള്ളുന്ന എല്ലാ നടപടികള്‍ക്കും ഒ.ഐ.സി സെക്രട്ടറി ജനറല്‍ യൂസഫ് അല്‍ ഒതൈമീന്‍ ശക്തമായ പിന്തുണ അറിയിച്ചു. ഹൂതികളുടെ ആക്രമണങ്ങളെയും സൈന്യത്തിന് പണവും ആയുധങ്ങളും നല്‍കുന്നവരെയും സംഘടന അപലപിക്കുന്നുവെന്നും അല്‍ ഒതൈമീന്‍ കൂട്ടിച്ചേര്‍ത്തു.