October 18, 2019
October 18, 2019
അങ്കാറ : വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി കുര്‍ദുകള്‍ക്കെതിരായി നടത്തുന്ന സൈനിക നടപടി താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ധാരണ. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വൊയ്യിബ് എര്‍ദോഗനും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അടുത്ത അഞ്ചു ദിവസത്തേക്ക് സൈനിക നീക്കം അവസാനിപ്പിക്കാന്‍ തുര്‍ക്കി തയ്യാറായത്. യു.എസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
'സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) തുര്‍ക്കിയുടെ അതിര്‍ത്തിയില്‍നിന്നും 'സുരക്ഷിത മേഖല'യായ 32 കിലോമീറ്റര്‍ ഉള്‍വലിയുമെന്ന്' തുര്‍ക്കിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പെന്‍സ് പറഞ്ഞു. അടുത്ത 120 മണിക്കൂറിനുള്ളില്‍ അവര്‍ പിന്‍വാങ്ങുമെന്നും, അതിന് യു.എസ് മേല്‍നോട്ടം വഹിക്കുമെന്നും പെന്‍സ് വ്യക്തമാക്കി. അതിനുശേഷം തുര്‍ക്കി ശാശ്വതമായ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുമുണ്ട്.'തുര്‍ക്കിയില്‍ നിന്ന് ഒരു വലിയ വാര്‍ത്ത! ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കപ്പെടും' എന്നാണ് പെന്‍സ് മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനു തൊട്ടുമുന്‍പ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്.
അതേസമയം,വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരീകരിച്ചുകൊണ്ട് എസ്‌ഡിഎഫിന്റെ ജനറല്‍ മസ്ലൂം കോബാനെ പറഞ്ഞത് അത് 'ടല്‍ അബിയാദിനും റാസ് അല്‍-ഐന്‍ പട്ടണത്തിനുമിടയിലുള്ള പ്രദേശത്ത് മാത്രമേ ബാധകമാകൂ' എന്നാണ്. അവിടെയാണ് ഇരു സേനകളും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നതും.
'ഞങ്ങള്‍ക്ക് യുദ്ധം വേണ്ട. വെടിനിര്‍ത്തലിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. വടക്കന്‍ സിറിയയിലെ അധിനിവേശം ഞങ്ങള്‍ അംഗീകരിക്കില്ല, സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്'- കുര്‍ദിഷ് രാഷ്ട്രീയ നേതാവ് സാലിഹ് മുസ്ലിം പറഞ്ഞു.