August 31, 2021
August 31, 2021
രണ്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ഒടുവിൽ ഔദ്യോഗികമായി അവസാനിച്ചു. താലിബാൻ നൽകിയ സമയപരിധിക്കും ഒരുദിനം മുൻപ് തന്നെ അമേരിക്ക തങ്ങളുടെ അവസാന സൈനിക സംഘത്തെയും തിരിച്ചെത്തിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഇനി മുതൽ ഖത്തറിലെ ഓഫീസ് വഴിയാകും അമേരിക്ക നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുക.
2001ലെ കുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിച്ചത്. തങ്ങളുടെ ഏറ്റവും വലിയ ശത്രുവിന്റെ പിന്മാറ്റം ആരവങ്ങളോടെയാണ് താലിബാൻ ആഘോഷിച്ചത്. അമേരിക്കൻ സൈന്യത്തെയും വഹിച്ചുള്ള അവസാനവിമാനവും പറന്നുയർന്നതിന് പിന്നാലെ പലയിടങ്ങളിലും കരിമരുന്നുപ്രയോഗങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നൂറിനടുത്ത് അമേരിക്കൻ പൗരന്മാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്നുണ്ടെന്നും ഇവരെ സഹായിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണെന്നും സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.