Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
'ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു'; സൗദി, യു.എ.ഇ കിരീടാവകാശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക കേസ് ഫയല്‍ ചെയ്തു

December 12, 2020

December 12, 2020

വാഷിങ്ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിനുമെതിരെ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തക കേസ് ഫയല്‍ ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ ഗദാ ഓയിസ് ആണ് ഇരുവര്‍ക്കുമെതിരെ സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഫ്‌ളോറിഡ കോടതിയില്‍ കേസ് കൊടുത്തത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള 'ദി ഹില്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

തന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ ഒരു കൂട്ടം സൗദി, യു.എ.ഇ ഉദ്യോസ്ഥര്‍ ചില അമേരിക്കന്‍ പൗരന്മാര്‍ എന്നിവര്‍ക്കൊപ്പം രണ്ട് കിരീടാവകാശികള്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഗദാ ഓയിസ് കേസ് ഫയല്‍ ചെയ്തത്. ഫ്‌ളോറിഡയില്‍ നിന്നുള്ള ഷാരോണ്‍ കോളിന്‍സ്, ഹുസം അല്‍-ജുന്‍ദി എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ എടുത്തു പറയുന്നു. ഇവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍ നിന്ന് മോഷ്ടിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നും ഗദാ ഓയിസ് ആരോപിക്കുന്നു. 

തന്റെ മാധ്യമപ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനും  സ്വഭാവഹത്യ ചെയ്യാനുമാണ് ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ ഉദ്ദേശിച്ചതെന്ന് അവര്‍ ആരോപിച്ചു. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സര്‍ക്കാറുകള്‍ക്കെതിരെ താന്‍ നടത്തിയ വിമര്‍ശനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് ഇത് ചെയ്യാന്‍ അവരെ പ്രകോപിപ്പിച്ചതെന്നും ലെബനീസ് മാധ്യമപ്രവര്‍ത്തകയായ ഗദാ ഓയിസ് പറയുന്നു. 


മുഹമ്മദ് ബിന്‍ സല്‍മാൻ, മുഹമ്മദ് ബിന്‍ സായിദ്

പത്രപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ 2018 ല്‍ കൊലപ്പെടുത്തിയ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ സംഭവത്തിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് 'ദി ഹില്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. മയാമി ആസ്ഥാനമായുള്ള മാര്‍ക്കസ് നെയ്മാന്‍ റാഷ്ബൂം ആന്‍ഡ് പിനെറോ (എം.എന്‍.ആര്‍) ആണ് ഗദാ ഓയിസിന് വേണ്ടി കേസ് നല്‍കിയത്.  

'കുറഞ്ഞത് ഇതിന് ഉത്തരവാദികൾ ഇവരാണെന്ന് തെളിയിക്കുകയെങ്കിലുമാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് സംഭവിക്കുന്നതെന്ന് ലോകം അറിയണം.' -ഗദാ ഓയിസിന്റെ അഭിഭാഷകനായ ഡാന്‍ റാഷ്ബൂം 'ദി ഹില്ലി'നോട് പറഞ്ഞു. 

ഇസ്താംബൂളില്‍ വച്ച് നടന്ന ഖഷോഗി വധവും തുടര്‍ന്നുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് തനിക്കെതിരായ രൂക്ഷമായ സൈബര്‍ ആക്രമണം എന്ന് ഗദാ ഓയിസ് പറയുന്നു. സൗദി, യു.എ.ഇ സര്‍ക്കാറുകളുടെ സംയുക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു. 


ഗദാ ഓയിസ്

നീന്തല്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം അവര്‍ ഫോണില്‍ നിന്ന് മോഷ്ടിക്കുകയും അത് നഗ്ന ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം 40,000 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. ചിത്രം ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൗദി, യു.എ.ഇ കിരീടാവകാശികള്‍ക്ക് പരസ്യ പിന്തുണ പ്രകടിപ്പിച്ചവയാണെന്നും ഓയിസ് ചൂണ്ടിക്കാട്ടുന്നു. 

'എനിക്കെതിരെ അവര്‍ സൈബര്‍ ആക്രമണം നടത്തിയെങ്കിലും സൗദിയെയും യു.എ.ഇയെയും വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ് ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കിരീടാവകാശികളെ വിമര്‍ശിക്കരുതെന്ന മിഡില്‍ ഈസ്റ്റില്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം വ്യക്തമാണ്.' -ഗദാ ഓയിസ് പറഞ്ഞു. 

വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഓയിസിന് പിന്തുണ പ്രഖ്യാപിച്ചു. കേസ് ഫയല്‍ ചെയ്ത തീരുമാനത്തെ അവര്‍ അഭിനന്ദിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News