December 04, 2019
December 04, 2019
ദോഹ : ഫ്രാൻസിലെ പുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ ഈസൽ കൊട്ടാരം ഖത്തരി വനിത സ്വന്തമാക്കി. ഫ്രഞ്ച് പത്രത്തെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫ്രാൻസിലെ ആദം പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള കൊട്ടാരം രണ്ടാം ലോകമഹാ യുദ്ധകാലത്ത് ജർമൻ സൈന്യം മിസൈലുകൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ പൂർണമായും തകർക്കപ്പെട്ട കൊട്ടാരം 75 വർഷങ്ങൾക്ക് ശേഷം യുദ്ധത്തിന് മുമ്പുണ്ടായിരുന്നത് പോലെ പുനർനിർമിച്ചു ആഡംബര ഹോട്ടലോ വീടോ ആയി ഉപയോഗിക്കാനായിരിക്കും ഉടമസ്ഥയുടെ നീക്കമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്നും ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു.
ആദം പ്രവിശ്യയിൽ ഓയിസ് നദിക്കും വനത്തിനുമിടയിൽ 1718 ലാണ് കൊട്ടാരം പണികഴിപ്പിച്ചത്. 1746 ൽ ഡി കോൺഡെ രാജകുമാരൻ സ്വന്തമാക്കിയ കൊട്ടാരം ഫ്രഞ്ച് വിപ്ലവ കാലത്ത് സർക്കാർ കണ്ടുകെട്ടുകയായിരുന്നു.1999 ലാണ് ഫ്രഞ്ച് ദമ്പതികളായ ലോറൻസും ലൂക് കാപ്‍ഡേവിലും കൊട്ടാരം സ്വന്തമാക്കുന്നത്. എന്നാൽ ഒരു കിടപ്പു മുറിയും അടുക്കളയും ഒഴികെ മറ്റ് ഭാഗങ്ങളിലൊന്നും അവർ മാറ്റം വരുത്തിയിരുന്നില്ല. തകർക്കപ്പെട്ട നിലയിലുള്ള കൊട്ടാരം വിലകൊടുത്ത് വാങ്ങാൻ തയാറായ ഖത്തരി വനിതക്ക് അവർ നന്ദിയും കടപ്പാടും അറിയിച്ചു.അതേസമയം ഖത്തരി വനിതയുടെ പേരോ മറ്റ് വിവരങ്ങളോ പത്രം പുറത്തു വിട്ടിട്ടില്ല.