March 29, 2020
March 29, 2020
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണം പതിനൊന്നായി. 57 വയസുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരണപ്പെട്ടതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം ശനിയാഴ്ച രാത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തറിൽ 28 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവിൽ ഖത്തറിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 590 ആയി ഉയർന്നു.
അടുത്ത കാലത്ത് വിദേശത്ത് നിന്നും ഖത്തറിൽ എത്തിയവർക്കും മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ കോവിഡ് 19 രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം മൊത്തം 45 ആയി. 545 പേരാണ് ഇപ്പോൾ കോവിഡ് 19 പൊസിറ്റിവ് ആയി ഖത്തറിൽ ചികിത്സയിൽ കഴിയുന്നത്.
16,582 പേർക്കാണ് രാജ്യത്തു ഇതുവരെ കോവിഡ് 19 പരിശോധനകൾ പൂർത്തിയാക്കിയത്.
റിയാദിൽ ഒരു സൗദി പൗരനും ഖത്തറിൽ ഒരു ബംഗ്ലാദേശ് പൗരനുമാണ് കോവിഡ് മൂലം ഇന്നലെ മരിച്ചത്. ഇതോടെ സൗദിയിൽ കോവിഡ് മരണം നാലായി. ഖത്തറിലാകട്ടെ ആദ്യ കോവിഡ് മരണവും. ബഹ്റൈനിൽ നാലും യു.എ.ഇയിൽ രണ്ടും പേർ നേരത്തെ കോവിഡ് മൂലം മരണപ്പെട്ടിരുന്നു. സൗദിയിൽ 99ഉം യു.എ.ഇയിൽ 63ഉം ഒമാനിൽ 21ഉം ഖത്തറിൽ 28ഉം കുവൈത്തിൽ 10ഉം ബഹ്റൈനിൽ ഏഴും കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. യു.എഇയിൽ സ്ഥിരീകരിച്ച 63 രോഗികളിൽ മുപ്പതും ഇന്ത്യക്കാരാണ്.
ബഹ്‌റൈൻ,സൗദി അറേബ്യ,യു.എ.ഇ,ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ഇതുവരെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബഹ്‌റൈനിലും സൗദിയിലും നാലു പേർ വീതവും യു.എ.ഇ യിൽ രണ്ടു പേരും ഖത്തറിൽ ഒരാളുമാണ് മരിച്ചത്. ഗൾഫിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ പതിനൊന്നായി.
കോവിഡിന്‍റെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും ഒമാനും മുൻകരുതൽ നടപടികൾ ശക്തമാക്കി. മദീനയില്‍ ഹറമിനോട് ചേര്‍ന്ന പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്. രാജ്യത്ത് രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയ സാഹചര്യത്തിൽ മസ്കത്ത് പ്രവിശ്യയിൽ നിയന്ത്രണം വർധിപ്പിച്ചു. യുഎ.ഇ പ്രഖ്യാപിച്ച ത്രിദിന സമഗ്ര അണുനശീകരണ യജ്ഞം ഏപ്രിൽ 5 വരെ നീട്ടി. ഇതോടെ രാത്രികാലങ്ങളിൽ അനുമതി കൂടാതെ വാഹനവുമായി പുറത്തിറങ്ങിയാൽ കുടുങ്ങും. കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണം നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ 50,000 ദിർഹമായിരിക്കം പിഴ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.