April 14, 2024
April 14, 2024
ദോഹ: ഇസ്രായേൽ-ഇറാൻ ആക്രമണത്തിലെ സംഭവവികാസങ്ങളിൽ ഖത്തർ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും സംഘർഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ഖത്തർ ആഹ്വാനം ചെയ്യുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിൻ്റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.
ഈ മാസം ആദ്യം സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ കോൺസുലർ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഇറാൻ്റെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് ജോർദാൻ, ലെബനൻ, ഇറാഖ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. ഈജിപ്ത് എയർ, എമിറേറ്റ്സ്, ഇത്തിഹാദ്, കുവൈത്ത് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഫ്ലൈറ്റ് റൂട്ട് മാറ്റാനും നിർബന്ധിതരായതായി വ്യോമയാന വിദഗ്ധർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അതേസമയം, ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയും ആവശ്യപ്പെട്ടു. ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. ഇവിടെയുള്ള ഇന്ത്യക്കാരുമായി എംബസികൾ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാത ഒഴിവാക്കിയായിരിക്കും സഞ്ചരിക്കുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F