February 03, 2021
February 03, 2021
തെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തയാഴ്ച യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് നെതന്യാഹു എത്തുക. കഴിഞ്ഞ വര്‍ഷമാണ് യു.എ.ഇയുമായും ബഹ്‌റൈനുമായും ഇസ്രയേല്‍ ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.
വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന് നെതന്യാഹു നല്‍കിയ മറുപടിയാണ് അദ്ദേഹം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കിയത്. ഇസ്രയേല്‍ നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ക്കിടെ അടുത്തയാഴ്ച യു.എ.ഇ സന്ദര്‍ശനവുമായി മുന്നോട്ട് പോകുമോ എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യം. നെതന്യാഹുവിന്റെ ട്വിറ്റര്‍ പേജിലായിരുന്നു തത്സമയ വാര്‍ത്താ സമ്മേളനം.
'കൊറോണ വൈറസ് കാരണം ഉണ്ടായ ലോക്ക്ഡൗണ്‍ കാരണം ഞങ്ങള്‍ രണ്ട് തവണ സന്ദര്‍ശനം മാറ്റിവച്ചു. ഇതിന് വലിയ സുരക്ഷയും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന പ്രകാരം ഇത് മൂന്ന് ദിവസത്തില്‍ നിന്ന് മൂന്ന് മണിക്കൂറാക്കി ചുരുക്കുകയായിരുന്നു.' -ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
താന്‍ അബുദാബിയിലേക്ക് പോകുമെന്നും ഈ ഹ്രസ്വ യാത്രയ്ക്കിടെ ബഹ്‌റൈനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ എന്നാണ് സന്ദര്‍ശനം നടത്തുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
ഫെബ്രുവരി ഒമ്പതിനാണ് നെതന്യാഹു യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കുകയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.