December 03, 2023
December 03, 2023
ഗസ: ഇസ്രയേൽ തടവിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതകളും മാനസിക പീഢനവും തുറന്നുപറഞ്ഞു മോചിതയായ ഫലസ്തീൻ തടവുകാരി ഹനാദി ഹലാവാനി.ഇസ്രയേൽ സൈനികർ വളരെ ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് ഗസയിൽ തിരിച്ചെത്തിയ ശേഷം അവർ തുറന്നുപറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി വ്യാഴാഴ്ച (നവംബർ 28) പുലർച്ചെയാണ് ഹനാദി മോചിതയായത്. കിഴക്കൻ ജറുസലേമിലെ വീട്ടിൽ നിന്ന് ഒക്ടോബർ 9ന് അറസ്റ്റ് ചെയ്യുന്നതിനിടെ ഇസ്രായേൽ പോലീസ് മനഃപൂർവം തന്നെയും ഇസ്ലാമിനെയും അപമാനിച്ചതായും ഹനാദി പറഞ്ഞു.
“എന്റെ അറസ്റ്റ് ഏറ്റവും കഠിനമായിരുന്നു. നിയമവിരുദ്ധമായ അറസ്റ്റായിരുന്നു അത്. അതിനു മുമ്പ് ഓരോ തവണയും ഉദ്യോഗസ്ഥൻ വാറണ്ട് നൽകുകയും ബെൽ അടിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അന്ന് വ്യത്യസ്തമായിരുന്നു. ഞാൻ ഹിജാബ് ധരിച്ചിരുന്നില്ല. എന്റെ വീടിന്റെ വാതിൽ തകർത്തു. ഇസ്രായേൽ ഉദ്യോഗസ്ഥർ എനിക്ക് നേരെ തുപ്പുകയും എന്റെ ദൈവത്തെ ശപിക്കുകയും അപമാനിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ ചവിട്ടി. ഇപ്പോൾ നിങ്ങളുടെ നിയമങ്ങളൊന്നും നിലവിലില്ലെന്നാണ്നി അവർ പറഞ്ഞത്.എന്നെ അവർ മർദിക്കുകയും ദേഹപരിശോധന നടത്തുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് വളരെ അപമാനകരമായിരുന്നു. ശാരീരികവും വാക്കാലുള്ളതും മാനസികവുമായ അക്രമത്തിന് ഞാൻ വിധേയയായിരുന്നു. എനിക്കും മറ്റ് വനിതാ തടവുകാർക്കും ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്,” ഹനാദി പറഞ്ഞു. ഇസ്രായേൽ പോലീസ് തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയതായും ഹനാദി കൂട്ടിച്ചേർത്തു.
247 ബന്ദികളിൽ 110 പേരെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്.ബാക്കിയുള്ള ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F