September 19, 2022
September 19, 2022
ന്യൂസ്‌റൂം ബ്യുറോ
തെഹ്റാന്‍: ഇറാനിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവതിയുടെ സംസ്‌കാര ചടങ്ങിനെത്തുടർന്ന് പടിഞ്ഞാറൻ ഇറാനിൽ നടന്ന പ്രതിഷേധ റാലി പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇറാനിലെ "സദാചാര പോലീസ്" ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റം ചുമത്തി കഴിഞ്ഞ ചൊവ്വാഴ്ച തടവിലാക്കിയ 22 കാരിയായ മഹ്സ അമിനി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.ഇതേതുടർന്ന് രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.
പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശിരോവസ്ത്രം നിർബന്ധമാണ്.ഇത് നിരീക്ഷിക്കാനും നടപടിയെടുക്കാനും സദാചാര പോലീസിലെ അംഗങ്ങൾ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക