April 15, 2024
April 15, 2024
മസ്കത്ത്: ഒമാനിൽ ഇന്നും (തിങ്കൾ) ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ പ്രതികൂല കാലാവസ്ഥ നിലനിൽക്കുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. 30 മില്ലീമീറ്റർ മുതൽ 120 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാൻ സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മഴ കാരണമാവും. 15 മുതൽ 45 നോട്സ് വരെ (28 മുതൽ 83 കിലോമീറ്റർ വരെ) വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതയുമുണ്ട്. മുസന്ദം ഗവർണറേറ്റിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. ഇവിടങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും.
കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും, താഴ്ന്ന പ്രദേശങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുമ്പോൾ ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
അതേസമയം, ഇന്നലെ (ഞായറാഴ്ച്ച) പെയ്ത അതിശക്തമായ മഴയിൽ കുട്ടികളുൾപ്പെടെ 13 പേർ മരിച്ചിരുന്നു. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ചത്. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സൗത്ത് ശർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് കൊല്ലം സ്വദേശിയായ സുനിൽകുമാർ സദാനന്ദൻ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F