September 19, 2023
September 19, 2023
ന്യൂഡൽഹി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 19 മലയാളികൾ ഉൾപ്പെടെ 34 ഇന്ത്യക്കാരായ നഴ്സുമാരെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അനുകൂലമായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തുമായി വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നടക്കം 60 നഴ്സുമാരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും നാട് കടത്തൽ കേന്ദ്രത്തിലേക്കാണ് മാറ്റിയതെന്നാണ് വിവരം.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആശുപത്രി പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് നഴ്സുമാരെ അറസ്റ്റു ചെയ്‌തത്. ഇറാനി പൗരന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലാണ് വർഷങ്ങളായി നഴ്സുമാർ പ്രവർത്തിക്കുന്നതെന്നാണ് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം നിയമാനുസൃതമായാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് എന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇവർ അറസ്റ്റിലായതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ദുരൂഹമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, പിടിയിലായ അഞ്ച് നഴ്സുമാർ നവജാത ശിശുക്കളുടെ അമ്മമാരായതിനാൽ കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിനും അധികൃതർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള അധികൃതർ കുവൈത്തിലെ മാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G