August 02, 2023
August 02, 2023
ന്യൂസ്‌റൂം ബ്യുറോ
തെഹ്റാൻ :ആഗോള താപനത്തിന്റെ പ്രത്യാഘാതം നേരിടുന്ന ഇറാൻ കടുത്ത ചൂടിനെ തുടർന്ന് രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു .ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടാണ് ഇറാന്‍ നേരിടുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. രണ്ട് ദിവസം അവധി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇറാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങി എല്ലാം ഇറാനില്‍ അടഞ്ഞുകിടക്കുകയാണ്.
നേരത്തെ നിശ്ചയിച്ചിരുന്ന കായിക മല്‍സരങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ആശുപത്രികള്‍ക്കുള്ള നിര്‍ദേശം. മരുന്നുകളുടെയും മറ്റും ലഭ്യത ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രായം കൂടിയവരും കുട്ടികളും നിര്‍ദേശം കര്‍ശനമായി പാലിക്കണം. അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇറാന്റെ ചില ഭാഗങ്ങളില്‍ 51 സെല്‍ഷ്യസ് ആണ് താപനില. മറ്റിടങ്ങളില്‍ 40 സെല്‍ഷ്യസും. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ ചുടുകാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. വലിയൊരു ഭാഗം മരുഭൂമിയുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി പരിതാപകരമാണ്. കടുത്ത ചൂട് കാരണം വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കുര്‍ദിഷ് നഗരമായ ദിവന്തരിഹില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ആഴ്ചകളായി ഇവിടെ കുടിവെള്ളം കിട്ടാനില്ല.
പലിയടത്തും കടുത്ത ചൂട് കാരണം വെള്ളം കുടിക്കാനാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm