September 17, 2023
September 17, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 60 നഴ്സുമാർ പിടിയിൽ. പിടിയിലായവരിൽ 19 മലയാളി നഴ്‌സുമാരുമുണ്ടെന്നും റിപ്പോർട്ടുണ്ട്. പിടിയിലായ അഞ്ച് നഴ്സുമാർ നവജാത ശിശുക്കളുടെ അമ്മമാരായതിനാൽ കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിനും അധികൃതർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള അധികൃതർ കുവൈത്തിലെ മാലിയയിലുള്ള സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയത്.
അതേസമയം, പിടിയിലായവരിൽ 19 മലയാളികൾ ഉൾപ്പെടെ 30 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനും, കുവൈത്തിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്സും അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായ എല്ലാവരെയും നാട് കടത്തൽ കേന്ദ്രത്തിലേക്കാണ് മാറ്റിയതെന്നാണ് വിവരം.
ഇറാനി പൗരന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലാണ് വർഷങ്ങളായി നഴ്സുമാർ പ്രവർത്തിക്കുന്നതെന്നാണ് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം നിയമാനുസൃതമായാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് എന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇവർ അറസ്റ്റിലായതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ദുരൂഹമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
സ്പോൺസറും ഉടമയുമായുള്ള തർക്കമാണ് പ്രശ്നത്തിനും അറസ്റ്റിനും കാരണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഹെയർ ട്രാൻസ്പ്ലാൻന്റെഷൻ ശസ്ത്ര ക്രിയ റൂമിൽ ലൈസൻസില്ലാതെ ജോലി ചെയ്തവരാണ് അറസ്റ്റിലായതെന്നാണ് അധികൃത പറയുന്നത്. ഇവരിൽ ഗാർഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരും ഉൾപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G