April 22, 2024
April 22, 2024
ടെൽ അവീവ്: യുഎൻആർഡബ്ല്യുഎ ജീവനക്കാർ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണെന്ന അവകാശവാദത്തിന് പിന്തുണ നൽകുന്ന തെളിവുകൾ ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന. ഇസ്രായേലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ നിയോഗിച്ച കൊളോനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, 2011 മുതലുള്ള യുഎൻആർഡബ്ല്യുഎയിലെ ജീവനക്കാരുടെ പട്ടിക സ്ഥിരമായി ഇസ്രയേലിന് നൽകിയിരുന്നുവെന്നും, ജീവനക്കാരുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും ഇസ്രായേൽ സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കണ്ടെത്തി. മൂന്ന് നോർഡിക് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് കൊളോനയുടെ റിപ്പോർട്ട് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചത്.
കൊളോണ റിപ്പോർട്ടിനൊപ്പം, മൂന്ന് നോർഡിക് റിസർച്ച് ബോഡികളായ റൗൾ വാലൻബെർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ലോ (സ്വീഡിഷ്), നോർവീജിയൻ Chr Michelsen ഇൻസ്റ്റിറ്റ്യൂട്ട്, ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവരും ഇതുസംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയിരുന്നു.
ഒക്‌ടോബർ 7ന് നടന്ന ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ ഫലസ്തീനിലെ യുഎൻആർഡബ്ല്യുഎ ജീവനക്കാരും പങ്കെടുത്തതായാണ് ഇസ്രായേൽ ആരോപിച്ചത്. ഇസ്രായേൽ ആരോപണങ്ങളെ തുടർന്ന് ഏജൻസിയിലേക്കുള്ള ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ധനസഹായം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൊളോണ റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് യുകെ മന്ത്രിമാർ പറഞ്ഞിരുന്നു. ആരോപണം ഉയർന്നത് മുതൽ യുഎൻആർഡബ്ല്യുഎയ്ക്കുള്ള യുഎസ് സാമ്പത്തിക സഹായം കോൺഗ്രസ് നിഷേധിച്ചിരുന്നു.
അതേസമയം, ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തെ കുറിച്ച് യുഎൻ ഇൻ്റേണൽ ഓവർസൈറ്റ് സർവീസസ് ഓഫീസ് പ്രത്യേക അന്വേഷണം നടത്തുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F