March 23, 2024
March 23, 2024
മസ്കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് കേസിൽ അഞ്ചു പേർക്ക് ഏഴ് വർഷം തടവ് വിധിച്ചു. 10,000 റിയാൽ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഇബ്രി കോടതി ഓഫ് അപ്പീൽ (ഫെലോണീസ് സർക്യൂട്ട്) ആണ് ശിക്ഷ വിധിച്ചത്. ഒമാനി പൗരൻ മുഹമ്മദ് ബിൻ സഈദ് ബിൻ യൂസഫ്, പാകിസ്താൻ സ്വദേശി ഷാ സെബ് മുഹമ്മദ് സാദിഖ്, ബംഗ്ലാദേശുകാരായ ഡെലോവർ ബാപ്പരി, എം.ഡി. അസിക്കൂർ, ജഹാംഗീർ അബ്ദുൾ ഖാലിക് എന്നിവരെയാണ് ശിക്ഷിച്ചതെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
അനിശ്ചിതകാല പ്രവേശന വിലക്കിനൊപ്പം ശിക്ഷാ കാലാവധി പൂർത്തിയാകുന്നതോടെ നാല് പ്രവാസി പ്രതികളെയും രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏഷ്യൻ വംശജയാണ് ചൂഷണത്തിന് ഇരയായത്. മസ്കത്ത് ഗവർണറേറ്റിൽ നിന്ന് ഇവരെ ഇബ്രി വിലായത്തിൽ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളടക്കം ഉപയോഗിച്ചായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത്. സമഗ്രമായ അന്വേഷണങ്ങൾക്കും തെളിവുകളുടെ ശേഖരണത്തിനും ശേഷം പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ വിചാരണക്കായി കോടതിക്ക് കൈമാറുകയായിരുന്നു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F