January 14, 2023
January 14, 2023
ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത ഗായികയും നടിയുമായ ഷംസ് ബന്ദര്‍ അല്‍ അസ്ലാമി ഇസ്രയേലിലെ ഹെര്‍സ്ലിയ നഗരം സന്ദര്‍ശിക്കുന്നതിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ അറബ് ലോകത്ത് വിവാദമാകുന്നു.ഇസ്രായേല്‍ സന്ദര്‍ശിച്ച ശേഷം തന്റെയും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ നാദര്‍ ബട്ടോയുടെയും ഒരുമിച്ചുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്. യുഎഇയുടെയും ബഹ്‌റൈന്റെയും മാതൃകയില്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷംസ് ബന്ദര്‍ അല്‍ അസ്ലാമിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും എന്നാണ് കുവൈറ്റിന് അകത്തും പുറത്തുമുള്ള ഫലസ്തീന്‍ അനുകൂലികളായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രധാന വിമര്‍ശനം.
യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി ഒപ്പുവച്ച അബ്രഹാം കരാറിന് നിയമസാധുത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ഗായികയുടെ പോസ്റ്റിന് പിന്നിലെന്നും അവര്‍ ആരോപിക്കുന്നു.അതേസമയം, ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ നാദര്‍ ബട്ടോയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഗവേഷണ സ്ഥാപനത്തിന് പുറത്തു നില്‍ക്കുന്ന ഗായികയുടെ ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷം നല്‍കിയ അടിക്കുറിപ്പാണ് ഇസ്രായേല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. ഫോട്ടോയ്ക്ക് താഴെ 'ഫലസ്തീനില്‍ നിന്ന്' എന്നായിരുന്നു ഗായിക അടിക്കുറിപ്പിനോടൊപ്പം നല്‍കിയത്. ഹെര്‍സ്ലിയയിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ ലൊക്കേഷന്‍ ടാഗോടൊപ്പമായിരുന്നു കുറിപ്പ്.
അറബ് ആരാധകരില്‍ പലരും ഷംസ് അല്‍ ബന്ദറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സന്ദര്‍ശനമെന്ന രീതിയിലായിരുന്നു കമന്റുകളില്‍ ഏറെയും.
"ഷംസ്, നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന 'ഹെര്‍സ്ലിയ' എന്ന കോളനി ഫലസ്തീന്‍ ഗ്രാമമായിരുന്ന സയ്യിദുനാ അലിയില്‍ നിന്ന് ഫലസ്തീനികളെ ഉന്മൂലനം ചെയ്ത ശേഷം ഇസ്രായേല്‍ നിര്‍മിച്ചതാണ്. നിങ്ങള്‍ നില്‍ക്കുന്ന മണ്ണിനടിയില്‍ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ട്."- ഒരു ഫലസ്തീന്‍ അനുഭാവി എഴുതി:
ഇസ്രായേല്‍ സന്ദര്‍ശനത്തിന് ഗായിക മറുപടി പറയണമെന്നും അല്ലെങ്കില്‍ കുവൈത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടയണമെന്നും ആയിരുന്നു കുവൈത്ത് മുന്‍ എംപി വാലിദ് അല്‍ തബ്തബെ ട്വീറ്റ് ചെയ്തത്. മറ്റൊരാള്‍ എഴുതി: 'ഇത് വളരെ ലജ്ജാകരമാണ്. ഗായിക തന്റെ ആരാധകരെ വിഡ്ഢികളാക്കുകയാണ്. മാന്യമായ ഒരു നിലപാടെങ്കിലും സ്വീകരിക്കുക. നാണമില്ലാതെ 'ഫലസ്തീന്‍' എന്ന് എഴുതുന്നതിനു പകരം, അതാണ് നിങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെങ്കില്‍, അവിടത്തെ ഫലസ്തീനികളെ കാണുകയും അവരെ പിന്തുണയ്ക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാമായിരുന്നു. സത്യത്തില്‍, ധാര്‍മ്മികതയില്ല, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം. വളരെ ലജ്ജാകരം'.
അതേസമയം, ഇസ്രായേലി ഉപയോക്താക്കള്‍ ഫലസ്തീന്‍ എന്ന ഹാഷ്ടാഗ് ചിത്രത്തോടൊപ്പം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തി. അറബ് ഗായിക താമസിച്ചത് ഫലസ്തീനിലല്ല, ഇസ്രായേലില്‍ ആണെന്ന് ഇസ്രായേലി പതാകയുടെ ഇമോജികള്‍ക്കൊപ്പം അവര്‍ കമന്റ് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയര്‍ നെതന്യാഹുവും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. 'നിങ്ങള്‍ ഇസ്രായേല്‍ രാജ്യത്താണ്! നിങ്ങളുടെ ലൊക്കേഷന്‍ ടാഗ് പോലും ഹെര്‍സെലിയ എന്ന ഇസ്രായേലി ജൂത നഗരത്തിലാണ്. സയണിസത്തിന്റെയും ഇസ്രായേലിന്റെയും സ്ഥാപക പിതാവായ തിയോഡോര്‍ ഹെര്‍സലിന്റെ പേരിലാണ് ഈ നഗരം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്'- യെയര്‍ നെതന്യാഹു ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റില്‍ പറഞ്ഞു. 'നിങ്ങള്‍ ഞങ്ങളുടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബാറുകളും ആസ്വദിക്കുന്നു. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഇസ്രായേലിലെ സ്വാതന്ത്ര്യം നിങ്ങള്‍ ആസ്വദിക്കുന്നു, നിങ്ങള്‍ക്ക് ഇവിടെ മദ്യം കഴിക്കാം. ഞങ്ങളെയും ഞങ്ങളുടെ ആതിഥ്യ മര്യാദയെയും നിങ്ങള്‍ മാനിച്ചിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തുപോവണം' എന്നും യെയര്‍ എഴുതി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക