December 30, 2020
December 30, 2020
തെഹ്‌റാന്‍: ഇറാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ചൊവ്വാഴ്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ ദേശീയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
'നോവല്‍ കൊറോണ വൈറസിനെതിരെ ഇറാനിലെ ഗവേഷകര്‍ വികസിപ്പിച്ച ആദ്യ വാക്‌സിന്‍ മൂന്നു പേരില്‍ കുത്തിവച്ചുകൊണ്ട് പുറത്തിറങ്ങി' എന്നാണ് ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് ഇറാന്റെ വാക്‌സിന്‍ കുത്തിവച്ചതാണ് എന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ ടെലിവിഷന്‍ സംപ്രേണം ചെയ്തു. ആരോഗ്യമന്ത്രിയുടെയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള ഇറാന്‍ വൈസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇതെന്നും ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഇ.ഐ.കെ.ഒ എന്ന കമ്പനിയാണ് വാക്‌സിന്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കുന്നത്. വാക്‌സിന് ഫണ്ട് ചെയ്ത കമ്പനിയുടെ പ്രസിഡന്റിന്റെ മകളും കമ്പനിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥരുമാണ് വാക്‌സിന്‍ സ്വീകരിച്ച മൂന്ന് പേര്‍.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇറാനില്‍ 55,000 ത്തിലേറെ പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഏകദേശം 12 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
രണ്ട് ആഴ്്ചകളുടെ ഇടവേളയില്‍ എടുക്കേണ്ട രണ്ട് ഡോസുകളാണ് ഇറാന്റെ വാക്‌സിന് ഉള്ളത്. 56 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നാണ് വിവരം. രണ്ടാമത്തെ കുത്തിവയ്പ്പ് കഴിഞ്ഞ് 28 ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇറാനിലെ റാസി ഇന്‍സ്റ്റിസ്റ്റ്യൂട്ട് വികസിപ്പിച്ച മറ്റൊരു കൊവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി സമീപഭാവിയില്‍ തന്നെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു കോടി 68 ലക്ഷം ഡോസ് വാക്‌സിന്‍ ഇറാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തേ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് വാക്‌സിന്‍ തുല്യമായി വിതരണം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് എന്ന സംവിധാനം മുഖേനയാണ് ഇറാന്‍ വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തത്.
കടുത്ത ഉപരോധത്തിലൂടെ ഇറാന് വാക്‌സിന്‍ ലഭിക്കുന്നതിനെ ശത്രുരാജ്യമായ അമേരിക്ക തടയുകയാണെന്നാണ് ഇറാന്‍ നേരത്തേ ആരോപിച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.