November 26, 2020
November 26, 2020
ഗസ്സ : ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണം കായിക ലോകത്തെന്ന പോലെ ഫലസ്തീൻ ജനതയെയും കണ്ണീരണിയിക്കുകയാണ് . കളിക്കളത്തിലെ പ്രതിരോധ വീര്യം രാഷ്ട്രീയ നിലപാടുകളിലും ഉയര്‍ത്തിപ്പിടിച്ച അതുല്യ വ്യക്തിത്വമായിരുന്നു മറഡോണയുടേതെന്ന് അദ്ദേഹത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയവർ ഓർത്തെടുക്കുന്നു.
'ഫലസ്തീനില്‍ ആര്‍ക്കും മറഡോണയെ വെറുക്കാന്‍ കഴിയില്ല. അദ്ദേഹത്തെ സ്നേഹിക്കുക എന്നത് മാത്രമാണ് ഫലസ്തീനികള്‍ക്ക് ചെയ്യാന്‍ കഴിയുക. മറഡോണ ഞങ്ങളെ പ്രചോദിപ്പിച്ചു- കൊടിയ ദരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും നമ്മളെപ്പോലെ തവിട്ടുനിറമുള്ള, നമ്മളെപ്പോലെ അത്യാവേശമുള്ള ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഫുട്ബോളിനെക്കുറിച്ചോ സ്പോര്‍ട്സിനെക്കുറിച്ചോ ആയിരുന്നില്ല. അത് പ്രതീക്ഷയെക്കുറിച്ചായിരുന്നു. എന്തും സാധ്യമാണെന്ന ഒരു തോന്നല്‍. മറഡോണ ഫലസ്തീനെ പരിഗണിക്കുന്നുവെന്നും ഞങ്ങളുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും പ്രഖ്യാപിച്ചപ്പോഴുള്ള ഞങ്ങളുടെ ആവേശം നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ മാത്രമേ കഴിയൂ' ഫലസ്തീന്‍ പത്രപ്രവര്‍ത്തകനും ഫലസ്തീന്‍ ക്രോണിക്കിള്‍ എഡിറ്ററുമായ റാംസി ബറൌദ് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മറഡോണ പറഞ്ഞതിങ്ങനെയായിരുന്നു- ‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. അബ്ബാസിന് ഒരു രാജ്യമുണ്ട്, അവകാശവും’. മഹമൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ മനസുകൊണ്ട് ഫലസ്തീനിയാണെന്ന് പറയുന്ന മറഡോണയുടെ വീഡിയോ അക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
2014ല്‍ ഗസ്സയില്‍ 2600 പേര്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തെയും മറഡോണ അപലപിക്കുകയുണ്ടായി. ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലജ്ജാവഹമാണെന്നാണ് മറഡോണ പറഞ്ഞത്.
"ഗസയിൽ വളർന്ന ഞങ്ങൾ മറഡോണയെ സ്നേഹിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍ മറഡോണ കാരണമാണ് ഞാൻ ഫുട്ബോളിനെ സ്നേഹിക്കുകയും കളിക്കുകയും ചെയ്തത്. അദ്ദേഹം കളിക്കുമ്പോഴെല്ലാം അത് അർജന്റീനക്ക് വേണ്ടിയാകട്ടെ നാപോളിക്കോ മറ്റേതെങ്കിലും ടീമിനോ വേണ്ടിയാകട്ടെ ഞങ്ങൾ എല്ലാം മറന്ന് ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റിന് മുന്നിൽ അദ്ദേഹം കളിക്കുന്നത് കാണാന്‍ ഇരുന്നു,”- ബറൌദ് ഓര്‍മിച്ചു.
“ലോകത്തെവിടെയുമുള്ള അടിച്ചമർത്തപ്പെട്ടവരുടെയും തൊഴിലാളി വർഗത്തിന്‍റെയും എല്ലാ പോരാട്ടങ്ങള്‍ക്കും ഒപ്പമാണ് ഫലസ്തീന്‍. ഉള്ളിന്‍റെ ഉള്ളില്‍ ഞങ്ങൾ അർജന്‍റീനക്കാരാണ്, ഞങ്ങൾ തെക്കേ അമേരിക്കക്കാരാണ്. നന്ദി മറഡോണ. ഞങ്ങളില്‍ എല്ലാവരിലുമുള്ള ഏറ്റവും മനോഹരമായതിനെ എക്കാലവും നിങ്ങള്‍ പ്രതിനിധീകരിക്കുന്നു”- ബറൌദ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.