July 07, 2020
July 07, 2020
തിരുവനന്തപുരം : യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെയുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ഐ.ടി വിഭാഗത്തിൽ താൽകാലിക ജോലിക്കാരിയായി നിയമിച്ചതെന്ന് റിപ്പോർട്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജന്‍സ് അറിയിച്ചിരുന്നു. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കി.എന്നാൽ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറുമായുള്ള വഴി വിട്ട ബന്ധമാണ് നേരത്തെ യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്നയെ സംസ്ഥാന സർക്കാരിന്റെ സുപ്രധാന വകുപ്പിൽ നിയമിക്കാൻ ഇടയാക്കിയതെന്നാണ് സൂചന.
യു.എ.ഇയിൽ ജനിച്ചു വളർന്ന സ്വപ്നക്ക് അറബി ഭാഷയിലുള്ള പരിജ്ഞാനം ഉന്നതരുമായുള്ള ബന്ധം വിപുലീകരിക്കാൻ സഹായിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് യു.എ.ഇയിലായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേര്‍പിരിഞ്ഞു.ഇതിനിടെ,ഇപ്പോൾ തൊഴിൽ തട്ടിപ്പു കേസിൽ ഖത്തറിൽ ജയിലിൽ കഴിയുന്ന മലയാളി ബിസിനസ് പ്രമുഖനെ വിവാഹം ചെയ്ത് പല തവണ ഇവർ ഖത്തർ സന്ദർശിച്ചിരുന്നു. 2010-ന് ശേഷമാണ് മകളുമായി തിരുവന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലന വിഭാഗത്തില്‍ ജോലി കിട്ടി. 2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു.
കോണ്‍സുലേറ്റിലെ ഉന്നത സ്വാധീനം സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളര്‍ത്തിയെടുത്തു. അപ്പോഴേക്ക് സരിത്തിനെയും കൂട്ടാളിയാക്കി. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികളിലും താരമായി. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്‌ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശയിലായിരുന്നു നിയമനം.
ഐ.ടി മേഖലയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്നുള്ള കാര്യം വ്യക്തമാണ്. ജോലിക്കു കയറി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്‌ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായും സ്വപ്ന പ്രവര്‍ത്തിച്ചുതുടങ്ങി. ഐ.ടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്.
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാസങ്ങള്‍ക്കു മുന്‍പ് സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതര്‍ക്കൊപ്പം സ്വപ്ന പങ്കെടുത്തിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക