September 19, 2021
September 19, 2021
ഓമനപ്പുഴ ഓടാപ്പൊഴിയില്‍ മുങ്ങിമരിച്ച സഹോദരങ്ങളുടെ മാതാവ് മേരി ഷൈന്‍ ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കും.വെള്ളിയാഴ്ച വൈകീട്ടാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെയും മേരി ഷൈന്റെയും മക്കളായ അഭിജിത് (11), അനഘ (10) എന്നിവര്‍ പുഴയിൽ മുങ്ങിമരിച്ചത് മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. കുവൈത്തില്‍ നഴ്സായ മേരി ഷൈന്‍ ഏതാനും നാള്‍ മുമ്പ് പുതിയ സ്ഥാപനത്തിലേക്ക് ജോലി മാറിയിരുന്നു. പഴയസ്ഥാപനം പാസ്പോര്‍ട്ട് ഉള്‍പ്പെടെ വിട്ടുനല്‍കാത്തതാണ് യാത്ര വൈകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ അവർ വീട്ടിലെത്തുമെന്നാണ് വിവരം.അതിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
ഇവരുടെ വീട് സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ കുവൈത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട് എംബസി മുഖാന്തരം ഇടപെട്ട് ഇവരെ നാട്ടിലേക്ക് അയക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍ക്കുകയായിരുന്നു.. ശനിയാഴ്ച വൈകീട്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഞായറാഴ്ച ഫലം ലഭിച്ചശേഷം വിമാന ടിക്കറ്റ് ലഭ്യമാകുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റായ നെപ്പോളിയെന്റ വീട്ടിലേക്ക് നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എത്തി. കുട്ടികളുടെ സ്കൂളിലെ അധ്യാപകരും സഹപാഠികളുമെല്ലാം വീട്ടിലെത്തി അനുശോചനം അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാവിലെയെത്തി. ഉച്ചക്ക്ശേഷമാണ് കെ. സുധാകരന്‍ എത്തിയത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി. തോമസ്, ഡി.സി.സി പ്രസിഡന്‍റ് ബാബു പ്രസാദ്, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, എ.എ. ഷുക്കൂര്‍, അഡ്വ. എം. ലിജു, ബി. ബൈജു, കെ.വി. മേഘനാഥന്‍, അഡ്വ. പി.ജെ. മാത്യു, എന്‍. ചിദംബരന്‍, പി. തമ്ബി, സി.എ. ലിയോണ്‍, പി. ശശികുമാര്‍, ബി. സേതുനാഥ്, സി.സി. ബിനു എന്നിവര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.