April 18, 2020
April 18, 2020
ജനീവ : ഒരിക്കൽ കോവിഡ് പോസറ്റിവ് ആയി ഭേദപ്പെട്ടവരിൽ വീണ്ടും വൈറസ് ബാധയുണ്ടാവുമോ? വൈറസ് ബാധയുള്ള ഒരാളുമായി വീണ്ടും സമ്പർക്കമുണ്ടായാൽ അയാൾക്ക് ഒരിക്കൽ കൂടി പോസറ്റിവ് ആവാനുള്ള സാധ്യത എത്രത്തോളമാണ്? ഇതിനുള്ള മറുപടിയുമായി ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കോവിഡ് ഭേദമായവരില്‍ വൈറസ് വീണ്ടും പ്രേവേശിക്കില്ലെന്നതിനും വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നതിനും വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗം ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിര്‍ദേശിക്കുന്നുണ്ടെന്നും ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂ എച്ച് ഒ സാംക്രമികരോഗ വിദഗ്ധന്‍ ഡോ. മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.
രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാന്‍ പല രാജ്യങ്ങളും സെറോളജി പരിശോധനകള്‍ നടത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.. രോഗിമുക്തി നേടിയവരില്‍ ആന്റിബോഡികള്‍ ഉണ്ടെന്നതു കൊണ്ട് അവര്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.
ആന്റിബോഡി പരീക്ഷണങ്ങള്‍ ചില ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോ. മൈക്കിള്‍ ജെ. റയന്‍ പറഞ്ഞു. ആന്റിബോഡികള്‍ നല്‍കുന്ന സുരക്ഷയുടെ ദൈര്‍ഘ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.