December 09, 2019
December 09, 2019
മനാമ : ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പിൽ ചരിത്രത്തിൽ ആദ്യമായി മുത്തമിട്ട ബഹ്‌റൈന് ഇന്ന് വിജയോത്സവം. 1970 ൽ ഗൾഫ് കപ്പ് തുടങ്ങിയ ശേഷം ഇതുവരെ ജയത്തോടടുക്കാൻ കഴിയാതിരുന്ന ബഹ്റൈന് നീണ്ട 49 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയകിരീടം ചൂടാനായത്.
വിജയം ആഘോഷിക്കാൻ രാജ്യത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫയാണ് രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
തുടക്കത്തിൽ പൊരുതിക്കളിച്ച സൗദിയുടെ പ്രതിരോധത്തിനും മുന്നേറ്റത്തിനും ശേഷം ആദ്യപകുതിയിൽ തന്നെ ബഹ്‌റൈൻ ശക്തമായ പ്രതിരോധ നിര തീർത്ത് മേധാവിത്തം കയ്യടക്കുകയായിരുന്നു.തുടർന്ന് അറുപത്തിയൊമ്പതാം മിനുട്ടിൽ മിഡ്ഫീൽഡർ മഹ്ദി ഹുമൈദാൻ സൗദിയുടെ ഗോൾവല കുലുക്കിയതോടെ ഗാലറിയിൽ ആവേശം അണപൊട്ടുകയായിരുന്നു. താരങ്ങൾക്ക് സമാനമായി ചുവപ്പ് ടീഷർട്ട് അണിഞ്ഞു ഗാലറിയിൽ തിങ്ങിനിറഞ്ഞ ബഹ്‌റൈൻ ആരാധകർ നൃത്തചെയ്തും ആർപ്പുവിളിച്ചും കന്നി ഗോൾ ആഘോഷിക്കുകയായിരുന്നു. ഗോൾ മടക്കാൻ സൗദി അധിക സമയം കഴിയുന്നതുവരെ ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും ബഹ്‌റൈന്റെ പ്രതിരോധനിരയ്ക്ക് മുന്നിൽ തട്ടിത്തകരുകയായിരുന്നു. ഗാലറിയിൽ ടീമിന് ആവേശം പകരം പ്രത്യേക വിമാനങ്ങളിൽ രണ്ടായിരത്തോളം പേരെയാണ് ബഹ്‌റൈൻ ദോഹയിൽ എത്തിച്ചത്.
വിജയികൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കപ്പും സമ്മാനങ്ങളും വിതരണം ചെയ്തത്.പിതാവ് അമീർ,അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി,ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി,ഷെയ്ഖ് ജാസിം ഖലീഫാ അൽതാനി എന്നിവരും സമ്മാനവിതരണ ചടങ്ങിൽ പങ്കെടുത്തു. വിജയകപ്പ് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫയ്ക്ക് സമ്മാനിക്കുന്നതായി ടീം അംഗങ്ങൾ പറഞ്ഞു.
ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യതയോടെ ഏറ്റവുമാദ്യം ലഭിക്കാൻ +974 66200 167 എന്ന വാട്സ് ആപ് നമ്പറിൽ സന്ദേശം അയക്കുക