April 20, 2023
April 20, 2023
ന്യൂസ് ഏജൻസി
സൻആ : യെമൻ തലസ്ഥാനമായ സൻആയിൽ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. നൂറിലധികം പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയുടെ കിഴക്ക്, ബാബ് അൽ-യെമൻ പ്രദേശത്ത് സ്കൂളിൽ നടന്ന സഹായ വിതരണത്തിനിടെയാണ് അപകടം. ധനസഹായം വിതരണം ചെയ്യുന്നതിനിടെ അനിയന്ത്രിതമായ തിരക്കായതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയുധധാരികളായ ഹൂത്തികൾ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് സമീപത്തെ വൈദ്യുത കമ്പിയിൽ തട്ടി ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വെടിയൊച്ച കേട്ട് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഓടുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽ കമ്പിയിൽ ചവിട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പ്രാദേശിക അധികാരികളെ അറിയിക്കാതെ ധനസഹായം വിതരണം ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പരുക്കേറ്റ 73 പേർക്ക് ചികിത്സാ സൗകര്യം നൽകിയതായും സനആയിലെ അൽ-തൗറ ഹോസ്പിറ്റലിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൊതഹെർ അൽ മറൂനി അറിയിച്ചു. പരുക്കേറ്റവരിൽ 20 പേ രുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ പ്രദേശം അടക്കുകയും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സംഭവ സ്ഥലത്തേക്ക് കടത്തിവിടുന്നത് തടയുകയും ചെയ്തു. ഹൂത്തി സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ പ്രസ് ഓഫീസ്, കൗൺസിൽ പ്രസിഡന്റ് മഹ്ദി അൽ മശാത്ത് ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കാൻ ഉത്തരവിടുകയും ചെയ്തു. രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI