September 17, 2019
September 17, 2019
റിയാദ്: സൗദിയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിലെ ആക്രമണത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് കരുതുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
അരാംകോയിലെ ആക്രമണത്തിന് ഇറാന്റെ ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സൗദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. സൗദിയില്‍ കൂടുതല്‍ മേഖലകള്‍ ലക്ഷ്യവയ്ക്കുന്നതായും ഇതിനു പിന്നാലെ ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇറാന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
സൗദിയുടെ ആരോപണത്തോട് കരുതലോടെയാണ് ട്രംപ് പ്രതികരിച്ചത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ആരോപിച്ചതിനിടെയാണ് ട്രംപ് വിഷയെത്ത കരുതലോടെ സമീപിക്കുന്നത്. ഇറാനില്‍ ആക്രമണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നേരത്തെ യുഎസ് കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ,സൗദിയിലെ ആക്രമണം ഗള്‍ഫ് മേഖലയിൽ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് നാറ്റോയുടെ തലവന്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് ആരോപിച്ചു. ആക്രമണം യമനിലെ ഹൂതികളുടെ സ്വാഭാവിക തിരിച്ചടിയാകാമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞത്. മേഖലയിലെ ശക്തികള്‍ സ്വയം നിയന്ത്രണം പാലിക്കാന്‍ തയ്യാറാകണമെന്ന് യൂറോപ്യന്‍ യൂണിയനും ചൈനയും ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിനിടെ 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള വന്‍ വിലയിലേക്ക് കുതിച്ചുയര്‍ന്ന എണ്ണ വില താഴേക്ക് വന്നിട്ടുണ്ട്. കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ് എണ്ണവിലയിലെ കുതിപ്പ് തടഞ്ഞത്.