March 25, 2021
March 25, 2021
വാഷിങ്ടണ്‍: അടുത്ത മാസം മുതല്‍ ഇറാഖുമായുള്ള തന്ത്രപരമായ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ജോ ബെയ്ഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. പ്രസിഡന്റ് ജോ ബെയ്ഡന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന യു.എസ്-ഇറാഖ് ചര്‍ച്ചകളുടെ ആദ്യഘട്ടമാകും അടുത്ത മാസം ആരംഭിക്കുന്ന ചര്‍ച്ചകള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചര്‍ച്ചകളിലൂടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷ, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇറാഖ് സര്‍ക്കാറിന്റെ ക്ഷണപ്രകാരം ഇറാഖി സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി മാത്രം സഖ്യസേന രാജ്യത്ത് തുടരുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ തീരുമാനമെടുക്കും. കൂടാതെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്ന് ഉറപ്പുവരുത്തുകയും ചര്‍ച്ചയുടെ ലക്ഷ്യമാണ്.
നിലവിലെ പദ്ധതി പ്രകാരം ഇറാഖി സേനയെ പരിശീലിപ്പിക്കാനുള്ള യു.എസ് പരിശീലന സേന രാജ്യത്ത് തുടരുകയും യുദ്ധത്തിനായുള്ള സേനയെ പിന്‍വലിക്കുകയും ചെയ്യും.
ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ശേഷിക്കുന്ന യു.എസ് സേനയെ പിന്‍വലിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാനായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തണമെന്ന് ഇറാഖ് അധികൃതര്‍ ചൊവ്വാഴ്ച ബെയ്ഡന്‍ ഭരണകൂടത്തോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു.
മുതിര്‍ന്ന ഇറാനിയന്‍ ജനറല്‍ ഖാസിം സൊലൈമാനിയെയും ഇറാഖ് സൈനിക നേതാവ് അബു മഹ്ദി അല്‍ മുഹന്ദിസിനെയും ബാഗ്ദാദ് വിമാനത്താവളത്തിനു സമീപത്ത് വച്ച് 2020 ജനുവരിയില്‍ അന്നത്തെ ട്രംപ് ഭരണകൂടം ആക്രമണത്തിലൂടെ വധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇറാഖും യു.എസ്സും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയര്‍ന്നത്.
ഇതേ തുടര്‍ന്ന് രാജ്യത്തെ എല്ലാ യു.എസ് സൈനികരും ഇറാഖില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ അമേരിക്ക ഇത് മുഖവിലയ്‌ക്കെടുത്തില്ല. ഇറാഖില്‍ നിലവില്‍ 2500 യു.എസ് സൈനികര്‍ ഉണ്ടെന്നാണ് ബെയ്ഡന്‍ ഭരണകൂടം പറയുന്നത്.
മെയ് മാസത്തില്‍ ഇറാഖ് പ്രധാനമന്ത്രിയായി മുസ്തഫ അല്‍ ഖാദിമി ചുമതലയേറ്റ ശേഷം ഇറാഖ്-യു.എസ് ബന്ധം മെച്ചപ്പെട്ടു. പക്ഷേ ചില പാര്‍ട്ടികള്‍ എല്ലാ യു.എസ് സൈനികരെയും രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിച്ചു.
ഇറാഖില്‍ യു.എസ് സേനയുമായുള്ള അനൗദ്യോഗിക വെടിനിര്‍ത്തല്‍ ഒക്ടോബര്‍ മുതല്‍ വലിയ തോതില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് ഒന്നിന് ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സംഘങ്ങള്‍ രാജ്യത്തെ ചില യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആരംഭിച്ചു.
12 മാസത്തിനുള്ളില്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ഖാദിമി ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കില്‍ യു.എസ് സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാമെന്ന് ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള അര്‍ധസൈനിക സംഘങ്ങള്‍ ഉറപ്പു നല്‍കിയതായി ഉന്നതോദ്യോഗസ്ഥര്‍ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു.
ഇറാഖില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഇറാഖ്, യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സൈനികരെ പിന്‍വലിക്കുന്നതിന്റെ സമയക്രമത്തെ കുറിച്ചുള്ള വിശദാംശങ്ങളും അവശേഷിക്കുന്ന ഐ.എസ് ഭീഷണിയുടെ വ്യാപ്തിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.