December 08, 2020
December 08, 2020
അബുദാബി: ഒരു അറബ്/പലസ്തീന്‍ കളിക്കാരനെ പോലും ഇതുവരെ കളിപ്പിക്കാതെ കുപ്രസിദ്ധി നേടിയ ഇസ്രയേലി ഫുട്‌ബോള്‍ ക്ലബ്ബിന്റെ 50 ശതമാനം ഓഹരികള്‍ യു.എ.ഇ രാജകുടുംബാംഗം വാങ്ങി. ബെയ്റ്റര്‍ ജറുസലേം എന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഓഹരിയാണ് രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ വാങ്ങിയത്.
അടുത്ത പത്ത് വര്‍ഷത്തേക്ക് ശൈഖ് ഹമദ് ബിന്‍ ഖലീഫ 300 കോടി ഷെക്കല്‍സ് അഥവാ ഒമ്പത് കോടി ഡോളര്‍ ടീമില്‍ നിക്ഷേപിക്കുമെന്ന് ഉറപ്പു നല്‍കിയതായി ബെയ്റ്റര്‍ ജറുസലേം ക്ലബ്ബ് അറിയിച്ചു. ഈ കരാര്‍ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും നേട്ടങ്ങളുടെയും പുതിയ ദിവസങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും ടീം ഉടമ മോഷെ ഹോഗെഗ് പ്രസ്താവനയില്‍ പറഞ്ഞു.
'സുപ്രസിദ്ധമായ ഈ ക്ലബ്ബില്‍' പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്റെ പ്രതികരണം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പലസ്തീന്റെ അവകാശവാദം കണക്കിലെടുക്കാതെ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
'ക്ലബ്ബില്‍ നടക്കുന്ന മാറ്റത്തെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അതിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ട്' -അല്‍ ന്യഹാന്‍ പറഞ്ഞു.
ഇസ്രയേലും യു.എ.ഇയും നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നാലെയാണ് യു.എ.ഇ രാജകുടുംബാംഗം ക്ലബ്ബില്‍ നിക്ഷേപം നടത്തുന്നത്. മുസ്‌ലിങ്ങള്‍ക്കെതിരായ വംശീയ നിലപാടുകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്ലബ്ബാണ് ബെയ്റ്റര്‍ ജറുസലേം.
വംശീയ മുദ്രാവാക്യങ്ങള്‍ മുഖമുദ്രയാക്കിയ ടീമാഥ് ബെയ്റ്റര്‍ ജറുസലേം. നിരവധി തവണ വംശീയമായതും തീവ്രമായതുമായ നിലപാടുകളുടെ പേരില്‍ ടീം ശിക്ഷാനടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. ടീമിന്റെ ആരാധകരും ശക്തമായ വലതുപക്ഷ നിലപാടുള്ളവരാണ്.
ചെചെന്‍ വംശജരായ രണ്ട് മുസ്‌ലിങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് 2013 ല്‍ ആരാധകര്‍ അക്രമാസക്തരായിരുന്നു. ക്ലബ്ബിന്റെ ഓഫീസിന് അന്ന് ആരാധകര്‍ തീ വച്ചു. 'നിങ്ങള്‍ രണ്ട് മുസ്‌ലിങ്ങളെയാണ് ഞങ്ങള്‍ക്ക് തന്നത്, ഫുട്‌ബോള്‍ കളിക്കാരെ അല്ല' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമം.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.