February 23, 2021
February 23, 2021
കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ടുള്ള അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി യു.എ.ഇയുടെയും ഖത്തറിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. കുവൈത്തില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ഉല കരാര്‍ നടപ്പാക്കാനുള്ള സംയുക്ത സംവിധാനങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമാണ് പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച ചെയ്തത്. ഗള്‍ഫ് ഐക്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഇരുകൂട്ടരും ഊന്നിപ്പറഞ്ഞതായും വാം റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെയും രാജ്യങ്ങളിലെ പൗരന്മാരുടെയും താല്‍പ്പര്യ പ്രകാരമുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനെ കുറിച്ചും മേഖലയില്‍ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനെ കുറിച്ചും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച ചെയ്തു. 41-ാമത് ജി.സി.സി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ നടത്തിയ പരിശ്രമങ്ങളെ ഖത്തര്‍, യു.എ.ഇ പ്രതിനിധികള്‍ പ്രശംസിച്ചു.
ജി.സി.സി ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ ഒപ്പു വച്ച അല്‍ ഉല കരാറാണ് ഖത്തറുമായുള്ള അറബ് രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. അല്‍ ഉല കരാര്‍ നിലവില്‍ വന്നതോടെ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 2017 ലാണ് സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.