November 18, 2020
November 18, 2020
വാഷിംഗ്ടൺ : പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്.. അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനികരുടെ എണ്ണം ജനുവരി 15 ഓടെ 2500 ആയി കുറയ്ക്കുമെന്ന് പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ എല്ലാ സൈനികരെയും പിന്‍വലിക്കുക എന്ന ട്രംപിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പുതിയ തീരുമാനം. എന്നാല്‍ സൈനികരെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് സൈനിക, നയതന്ത്ര ഉപദേഷ്ടാക്കള്‍ എതിരാണ്.
അഞ്ഞൂറിലേറെ സൈനികരെ പിന്‍വലിച്ച് ഇറാഖിലുള്ള യു.എസ് സൈനികരുടെ എണ്ണം 2500 ആയി കുറയ്ക്കാനും പെന്റഗണ്‍ പദ്ധതിയിടുന്നുണ്ട്. പെന്റഗണിന്റെ തലപ്പത്ത് ട്രംപ് കഴിഞ്ഞയാഴ്ച വലിയ അഴിച്ചുപണി നടത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യത്തില്‍ നിരാശരായ വിശ്വസ്തരെയാണ് ട്രംപ് പെന്റഗണില്‍ നിയമിച്ചത്. ഇതിനു പിന്നാലെയാണ് സൈനികരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നതായി വാര്‍ത്ത വരുന്നത്. ജോ ബെയ്ഡനോട് തെരഞ്ഞെടുപ്പിലേറ്റ തോല്‍വി ട്രംപ് ഇതുവരെ അംഗീകരിച്ചില്ലെങ്കിലും, അവസാന ആഴ്ചകളിലെ ഈ തീരുമാനം ട്രംപിന് നേട്ടമാകും.
സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം ഉന്നത സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എക്‌സിക്യുട്ടീവ് ഉത്തരവ് നിലവില്‍ വന്നെങ്കിലും ഇതുവരെ കമാന്റര്‍മാര്‍ക്ക് കൈമാറിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ 4500 മുതല്‍ 5000 വരെ യു.എസ് സൈനികരും ഇറാഖില്‍ 3000 ത്തിലധികം സൈനികരുമാണ് ഉള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.