November 10, 2020
November 10, 2020
വാഷിംഗ്ടൺ : പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് മുമ്പ് ഇറാനെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ട്രംപും ഇസ്രയേലും ചില ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് ഇറാനെതിരെ ഉപരോധ പരമ്പര തീര്‍ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.മിഡിൽ ഈസ്റ്റ് മോണിറ്ററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി ഇറാനിലെ അമേരിക്കന്‍ സ്ഥാനപതി എലിയറ്റ് അബ്രാംസ് ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയ്ര്‍ ബെന്‍-ഷബാതിനെയും കണ്ടതായി ആക്ഷ്യസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ ഉപരോധ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്‍ട്‌സുമായും വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയെയും കണ്ട് എലിയറ്റ് അബ്രാംസ് പദ്ധതി വിശദീകരിക്കും. പത്ത് ആഴ്ചകള്‍ക്കുള്ളില്‍ ഇറാനെതിരായ പുതിയ ഉപരോധങ്ങള്‍ നിലവില്‍ വരുത്താനാണ് പദ്ധതി. ചില ഗള്‍ഫ് രാജ്യങ്ങളും പദ്ധതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേല്‍ക്കുന്നതിനു മുമ്പായി ഉപരോധം കൊണ്ടുവരാനാണ് ശ്രമം. ഇറാനുമായുള്ള സന്ധിസംഭാഷണങ്ങള്‍ പുനരാരംഭിക്കുമെന്നും ആണവകരാറില്‍ വീണ്ടും ചേരുമെന്നും വാഗ്ദാനം ചെയ്താണ് ബൈഡൻ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ജയിച്ചത്. ഉപരോധങ്ങളുടെ 'വെള്ളപ്പൊക്കം' എത്തുന്നതോടെ ഈ വാഗ്ദാനങ്ങള്‍ പാലിക്കുക ബൈഡന് ബുദ്ധിമുട്ടാകുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്.
ബൈഡൻ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20 വരെ ഓരോ ആഴ്ചയും ഇറാനെതിരായി പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനാണ് എലിയറ്റ് അബ്രാംസ് ആഗ്രഹിക്കുന്നതെന്ന് രഹസ്യ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് ആക്ഷ്യസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിലെ ചര്‍ച്ചകള്‍ക്ക് ശേഷം എലിയറ്റ് അബ്രാംസ് ട്രംപുമായി അടുപ്പമുള്ള ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും പോകുമെന്നാണ് കരുതുന്നത്.
അതേസമയം, വൈറ്റ് ഹൗസ് വിട്ട് പോകുന്നതിനു മുമ്പ് ട്രംപ് ഉണ്ടാക്കുന്ന ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു. ട്രംപിന്റെ മരുമകളായ മേരി ട്രംപ് തന്നെ ട്രംപിന് മുന്നറിയിപ്പുമായി രംഗത്തെത്തി. ഇത്തരം വില കുറഞ്ഞ പ്രതികാരനടപടികളുമായി മുന്നോട്ട് പോയാല്‍ പ്രസിഡന്റിന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നിന്നുള്ള തിരിച്ചു പോക്ക് സുഗമമാകില്ല എന്നാണ് മേരി പറഞ്ഞത്. ദുര്‍ഘടമായ 76 ദിവസങ്ങള്‍ കൂടിയേ നമ്മള്‍ ഇവിടെ ഉണ്ടാകൂ എന്നും മേരി ട്രംപിനെ ഓര്‍മ്മിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.