December 17, 2021
December 17, 2021
ദോഹ : അഫ്ഗാനിസ്ഥാന്റെ ഭരണചക്രം ഏറ്റെടുത്തത് മുതൽ ഏറെ വിമർശങ്ങൾ താലിബാനെതിരെ ഉയർന്നിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപെട്ട ഒന്നായിരുന്നു അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ. അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുമെന്നും, സഞ്ചാരസ്വാതന്ത്ര്യം പോലും പരിമിതപ്പെടുമെന്നും റിപ്പോർട്ടുകൾ ഉയരവെ, ഇക്കാര്യത്തിൽ താലിബാന്റെ നിലപാടെന്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് നയീം വാർദക്ക്. താലിബാൻ നയതന്ത്ര ഓഫീസിലെ വക്താവായ വാർദക്ക്, ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്ത്രീകളോട് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന സമീപനം എന്തെന്ന് പ്രസ്താവിച്ചത്.
ലോകത്തെ മുഴുവൻ രാഷ്ട്രങ്ങളോടും സമാധാനപൂർണമായി സഹകരിക്കാനാണ് താലിബാന്റെ ശ്രമമെന്ന് വ്യക്തമാക്കിയ വാർദക്ക്, സ്ത്രീകളുടെ വിഷയത്തിൽ താലിബാനെ കുറ്റക്കാരാക്കി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ് എന്നും അഭിപ്രായപ്പെട്ടു. പാശ്ചാത്യരുടെ സംസ്കാരം അഫ്ഗാൻ ജനതയുടെ സംസ്കാരത്തിൽ നിന്നും ഏറെ വിഭിന്നമാണെന്നും, ഈ അളവുകോൽ കൊണ്ട് അളക്കാൻ ശ്രമിക്കുന്നതിനാലാണ് അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ചോദ്യങ്ങൾ ഉയരുന്നത് എന്നും വാർദക്ക് കൂട്ടിച്ചേർത്തു. സ്ത്രീകൾ പഠിക്കുന്നതിലും ജോലി ചെയ്യുന്നതിലും താലിബാന് പ്രശ്‌നമില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമരംഗത്ത് നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നതിനെ വാർദക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. തങ്ങളുടെ സംസ്കാരം അനുവദിക്കുന്ന പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാൻ താലിബാൻ ശ്രമിക്കുമെന്നും വാർദക്ക് അറിയിച്ചു. പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കാനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ ശ്രമത്തെ കുറ്റപ്പെടുത്താനും വാർദക്ക് അവസരം വിനിയോഗിച്ചു. അഫ്ഗാനിലെ സ്ത്രീകൾക്ക് നിലവിൽ എല്ലാ അവകാശങ്ങളും ലഭിക്കുന്നില്ലെന്ന് തുറന്ന് സമ്മതിച്ച താലിബാൻ വക്താവ്, ഈ മാറ്റങ്ങൾ ഒറ്റയടിക്ക് പ്രവർത്തികമാവില്ലെന്നും, ഘട്ടം ഘട്ടമായി രാജ്യത്തെ സ്ഥിതി മെച്ചപ്പെടുത്തുമെന്നും അറിയിച്ചു.