November 29, 2019
November 29, 2019
ദോഹ : താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനഃരാരംഭിച്ചതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ താലിബാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ക്യാംപിൽ നടത്തിയ മിന്നൽ സന്ദർശനത്തിനിടെയാണ് രണ്ടു മാസത്തെ ഇടവേളക്ക് ശേഷം താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ച കാര്യം ട്രംപ് അറിയിച്ചത്. എന്നാൽ താലിബാൻ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ആദ്യം തയാറായിരുന്നില്ല. എന്നാൽ ദോഹയിൽ വെച്ച് അമേരിക്കയുടെ അഫ്ഗാൻ പ്രതിനിധികളും താലിബാനുമായി ചർച്ചനടത്തിയതായി താലിബാൻ വക്താവ് സബീനുള്ള മുജാഹിദ് എ.എഫ്.പിയെ അറിയിച്ചതായി അൽജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അഫ്‌ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഈ വർഷം തുടക്കത്തിൽ ആരംഭിച്ച സമാധാന ചർച്ചകൾ പിന്നീട് നിർത്തിവെക്കുകയായിരുന്നു. താലിബാൻ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ സെപ്തംബറിൽ സമാധാന ചർച്ചകൾ നിർത്തിവെച്ചതായി ട്രംപ് അറിയിച്ചത്.
അതേസമയം,2016 മുതൽ താലിബാന്റെ ബന്ദികളായി കഴിഞ്ഞിരുന്ന അമേരിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നുമുള്ള രണ്ടു കോളേജ് അധ്യാപകരെ ഖത്തറിന്റെ മധ്യസ്ഥയിൽ ഈയിടെ മോചിപ്പിച്ചിരുന്നു. പകരം അഫ്‌ഗാനിൽ തടവിലായിരുന്ന 10 പേരെ താലിബാന് കൈമാറി. ഇതിന്റെ തുടർച്ചയായാണ് സമാധാന ചർച്ചകൾ പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ട്.