September 06, 2021
September 06, 2021
ട്രിപ്പോളി : മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫി ജയിൽമോചിതനായി. അറബ് നാടുകളിൽ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിനിടെ പ്രാണരക്ഷാർത്ഥം നൈജറിലേക്ക് കടന്ന സാദി ഗദ്ദാഫിയെ 2014 ലാണ് ലിബിയയിൽ എത്തിച്ച് തുറുങ്കിലടച്ചത്. ലിബിയൻ പ്രധാനമന്ത്രി അബ്ദുൾഹമീദ് ഡിബേഹിന്റെ ഇടപെടലാണ് മോചനത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നീണ്ട 42 വർഷങ്ങളോളം ലിബിയയുടെ ഏകാധിപതിയായി വാണ മുഅമ്മർ ഗദ്ദാഫി 2011ൽ ആണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. പിന്നാലെ വിമോചനപോരാളികൾ ഗദ്ദാഫിയെ വധിക്കുകയും ചെയ്തു. ഗദ്ദാഫിയുടെ 7 ആണ്മക്കളിൽ 3 പേർക്ക് വിപ്ലവത്തിനിടെ ജീവൻ നഷ്ടമായി. ഭരണം പിടിച്ചെടുത്ത് ഒരു ദശാബ്ദം കഴിഞ്ഞെങ്കിലും ലിബിയയെ ഇതുവരെ സമാധാനപൂർണമാക്കാൻ സായുധസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഡിസംബറിൽ തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ ലിബിയൻ ജനത തിരഞ്ഞെടുത്തേക്കും. ജയിൽ മോചിതനായ സാദി ഗദ്ദാഫി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.