April 09, 2020
April 09, 2020
റിയാദ് : നിലവിൽ നാട്ടിലുള്ള എക്സിറ്റ്,എൻട്രി വിസയുള്ള പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ചുപോക്ക് അനിശ്ചിതമായി നീളും. രാജ്യം പൂർണമായും അണുവിമുക്തമായെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചാൽ മാത്രമേ ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇവരുടെ എക്സിറ്റ്,എൻട്രി വിസയുടെ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.വിമാന സർവീസുകൾ പുനരാരംഭിച്ചാൽ ഉടൻ തിരിച്ചുപോകാമെന്ന് കരുതിയ സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് അത്ര ശുഭകരമല്ല പുതിയ തീരുമാനം.
മാർച്ച് 15 മുതൽ എല്ലാ രാജ്യാന്തര സർവീസുകളും നിർത്തലാക്കിയതോടെയാണ് റീ എൻട്രിയിൽ നാട്ടിലേക്ക് പോയവർ അവിടെ കുടുങ്ങിയത്. തുടർന്ന് നാട്ടിലുള്ളവരുടെ ഇഖാമയും റീ എൻട്രിയും കാലാവധി കഴിഞ്ഞാലും പുതുക്കി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 30 ന് കാലാവധി തീരുന്ന ഇഖാമകൾ പുതുക്കി നൽകാൻ സൗകര്യം ഒരുക്കിയിരുന്നു.നേരത്തെ റീ എൻട്രി അടിച്ച് സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ വന്നവരുടെ മെയ് 24 വരെയുള്ള റീ എൻട്രി പുതുക്കി നൽകുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്.
സൗദി അറേബ്യ കോവിഡ് മുക്തമായി എന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്ന മുറക്ക് ഇഖാമയുടെ കാലാവധി നോക്കാതെ എല്ലാവർക്കും പുതുക്കി നൽകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ റീ എൻട്രി നീട്ടി നൽകാനുള്ള നിലവിലെ സംവിധാനം തന്നെയാണ് തൊഴിലുടമകൾ ഇതിനായി ഉപയോഗിക്കേണ്ടത്. ഇപ്പോൾ ഈ സൈറ്റിൽ അപ്‌ഡേറ്റുകൾ നടക്കുന്നതിനാൽ തൽകാലം നടപടികൾ പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും സൗദി അണുവിമുക്തയാതെയുള്ള പ്രഖ്യാപനം വന്നുകഴിഞ്ഞാൽ ഒരു മാസത്തിനകം എല്ലാവർക്കും പുതുക്കൽ നടപടികൾ പൂർത്തിയാക്കാമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം,രാജ്യം അണുവിമുക്തമാകുന്നത് ഇനിയും നീളുകയും രോഗവ്യാപനം ഇനിയും നീണ്ടുനിൽക്കുകയുമാണെങ്കിൽ എത്ര പേരെ ജോലിയിൽ തിരിച്ചെടുക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.