June 16, 2020
June 16, 2020
റിയാദ് : സൗദിയിൽ നടപ്പു വർഷം 12 ലക്ഷം വിദേശികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്.ഹോസ്പിറ്റാലിറ്റി,ഫുഡ് സർവീസ്,അഡ്മിനിസ്ട്രേഷൻ,വാടക-ലീസ് തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ,ട്രാവൽ ഏജൻസികൾ,സുരക്ഷ,കെട്ടിട സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിൽ നഷ്ടമുണ്ടാവുകയെന്നാണ് വിലയിരുത്തൽ.ജദുവ ഇൻവെസ്റ്മെന്റ് കമ്പനിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.
വിദേശികളുടെ വൻ തോതിലുള്ള ഒഴിഞ്ഞു പോക്കുണ്ടായാലും 2020 അവസാനിക്കുമ്പോഴേക്കും സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനത്തിൽ തുടരുമെന്നും റിപ്പോർട്ടിൽ പ്രവചിക്കുന്നു.കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി പല മേഖലകളിലും ഉടനെയൊന്നും അവസാനിക്കില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചാലും നഷ്ടപ്പെട്ട ബിസിനസ് തിരിച്ചു പിടിക്കാൻ ഏറെ സമയമെടുക്കും.ട്രാവൽ,ഹോട്ടൽ,റെസ്റ്റോറന്റ്,ടൂറിസം,വിനോദം എന്നീ മേഖലകളിൽ പ്രതിസന്ധി ഏറെക്കാലം തുടരുമെന്നും ജദുവ ഇൻവെസ്റ്റ്‌മെന്റ് കമ്പനി വിലയിരുത്തി.
മാനവ വിഭവശേഷി,സാമൂഹിക വികസന മന്ത്രാലയത്തിന്റെ തൊഴിൽ സുരക്ഷാ പദ്ധതിയും സ്വദേശിവൽക്കരണവും സ്വദേശി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നിലനിർത്താൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ജദുവ ഇൻവെസ്റ്റ്‌മെന്റ് കമ്പനി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക