November 24, 2021
November 24, 2021
യമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ വ്യത്യസ്ത വ്യോമആക്രമണങ്ങളിൽ 110 വിമതർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 17 വട്ടമാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. മാരിബ് പ്രവിശ്യ പിടിച്ചടക്കാൻ ശ്രമിക്കുന്ന വിമതർക്കെതിരെ യമൻ സൈന്യവും സൗദിയും ഒത്തുചേർന്ന് ആക്രമണം നടത്തുകയായിരുന്നു.
സൗദി സഖ്യസേന പുറത്തുവിട്ട കണക്കുകൾ പ്രകാരം ഹൂതികളുടെ നൂറോളം വാഹനങ്ങളും സൈനികവാഹനങ്ങളും തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രശ്നങ്ങൾ രൂക്ഷമായ മേഖലയിൽ ആയിരത്തോളം ഹൂതികൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സനാ, മാരിബ്, സാദ തുടങ്ങിയ ഹൂതി ശക്തികേന്ദ്രങ്ങൾ ആണ് സൗദി സഖ്യം ആക്രമിച്ചത്. നേരത്തെ, യുഎന്നും അമേരിക്കയും മുൻകൈ എടുത്ത് ഇരുകൂട്ടർക്കും ഇടയിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും, ഹൂതികളുടെ നിസ്സഹകരണം കാരണം കരാർ നടപ്പിലാക്കാതെ പോവുകയായിരുന്നു.