August 30, 2021
August 30, 2021
അബുദാബി: വിവിധവകുപ്പുകളിലായി ഒരാഴ്ച്ചക്കിടെ 16, 397 നിയമലംഘകരെ പിടികൂടിയതായി സൗദി ഭരണകൂടം അറിയിച്ചു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും, ഗാർഹിക, തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയവരും ഇതിൽ പെടും. ആഗസ്റ്റ് 19 മുതൽ 25 വരെയുള്ള കണക്കാണ് ഭരണകൂടം പുറത്തുവിട്ടത്.
അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 582 പേരാണ് അറസ്റ്റിലായത്.ഇതിൽ 53 ശതമാനം പേരും എത്യോപ്യയിൽ നിന്നുള്ളവരാണ്. 45 ശതമാനം യമൻ സ്വദേശികളും പിടിയിലായപ്പോൾ കേവലം രണ്ട് ശതമാനമാണ് ഇതരരാജ്യക്കാരുള്ളത്. 11 പേരെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ ആണ് അറസ്റ്റ് ചെയ്തതെന്നും ഭരണകൂടം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആരെങ്കിലും ഒത്താശ ചെയ്ത് കൊടുത്താൽ കർശനനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. അത്തരക്കാർക്ക് 15 വർഷത്തെ തടവ് ശിക്ഷയോ, ഒരു മില്യൺ പിഴയോ ലഭിക്കും.